എറണാകുളം: വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പ്‌യാർഡിൽ എൻഐഎ സംഘം പരിശോധന നടത്തി. പ്രതിരോധ കപ്പലിൻ്റെ വിവരങ്ങൾ ചോർത്തിയെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു ജീവനക്കാരനെ കസ്‌റ്റഡിയിലെടുത്തതായാണ് സൂചന. കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്ത് വിട്ടിട്ടില്ല.
തന്ത്രപ്രധാന ദൃശ്യങ്ങൾ പകർത്തിയ കേസിൽ കൊച്ചിൻ ഷിപ്പ്‌യാർഡിലെ ഒരു കരാർ ജീവനക്കാരൻ 2023 ഡിസംബറിൽ അറസ്‌റ്റിലായിരുന്നു. കരാർ വ്യവസ്ഥയിൽ ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്‌തു വരികയായിരുന്ന ശ്രീനിഷ് പൂക്കോട് എന്നയാളാണ് അറസ്‌റ്റിലായത്. നാവിക സേനക്കായി നിർമിക്കുന്ന കപ്പലിന്‍റെ തന്ത്രപ്രധാന ഭാഗങ്ങൾ ഉൾപ്പെടെ ഇയാൾ മൊബൈലിൽ പകർത്തിയെന്നും തുടർന്ന് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചെന്നുമായിരുന്നു ആരോപണം. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫിസർ പൊലീസിൽ പരാതി നൽകിയിരുന്നു.
2023 മാർച്ച് മുതൽ ഡിസംബർ പത്തൊമ്പത് വരെയുള്ള കാലയളവിലെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായാണ് പറയുന്നത്. പ്രതിരോധ കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ സ്ഥാന വിവരങ്ങൾ, വിവിഐപികളുടെ സന്ദർശന വിവരങ്ങൾ, കപ്പലിനുള്ളിലെ വിവിധ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ എന്നിവയും ഇയാൾ മൊബൈലിൽ പകർത്തി കൈമാറിയതായി അന്വേഷണത്തിൽ തെളിഞ്ഞതായാണ് സൂചന.