കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുളള കാട്ടാനകളെ തിരികെ വനത്തിലേക്ക് തുരത്താനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ഇന്ന് (03-03-2024) മുതല്‍ മാർച്ച് ഏഴ് വരെയുള്ള ദിവസങ്ങളില്‍ ഫാം പുനരധിവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ പൂര്‍ണമായും വനത്തിനകത്തേക്ക് തുരത്താനാണ് പദ്ധതി (Wild Elephants Camped In The Aralam Farm Rehabilitation Area).
ഫാമിനകത്തും ചുറ്റിലും തൂക്കുവേലി ഉണ്ടാക്കിയിട്ടുണ്ട്. ആറളം പുനരധിവാസ മേഖലക്കകത്ത് പത്തോളം ആനകള്‍ ഇപ്പോള്‍ ഉണ്ടെന്നാണ് നിഗമനം. ഫാമിന് ചുറ്റിലും വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ആനകളെ മുഴുവനും കാട്ടിലേക്ക് തുരത്തിക്കഴിഞ്ഞാല്‍ വൈദ്യുത വേലിയില്‍ വൈദ്യുതി പ്രവഹിപ്പിക്കും.
ആറളം ഫാം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ടി. തിലകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ണൂർ സബ് കലക്‌ടര്‍ സന്ദീപ് കുമാര്‍ ആനകളെ തുരത്താനുള്ള നടപടിയുമായി മുന്നോട്ട് പോയത്. ആറളം ഫാമില്‍ ( Aralam Farm ) ജനപ്രതിനിധികളുടേയും വകുപ്പ് അധികാരികളുടേയും സംഘടനാ പ്രതിനിധികളുടേയും അവലോകന യോഗത്തിലാണ് ആനകളെ കാട്ടിലേക്ക് തുരത്താനുളള നടപടിക്ക് തീരുമാനമായത്.