കൊല്ലം:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ആയിരുന്ന ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്‌താരം ആരംഭിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജി പിഎൻ വിനോദ് മുമ്പാകെയാണ് വിസ്‌താരം നടക്കുന്നത്. കോടതിയിൽ പ്രതിയെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു.
131 പ്രോസിക്യൂഷൻ സാക്ഷികള്‍ ഉള്ളതിൽ ആദ്യ 50 സാക്ഷികളെ ആദ്യഘട്ടത്തിൽ വിസ്‌തരിക്കും. കേസിൽ 35 ഡോക്‌ടർമാരാണ് സാക്ഷിപട്ടികയിൽ ഉള്ളത്. കൊല്ലപ്പെടുന്ന സമയത്ത് ഡോക്‌ടർ വന്ദനയ്‌ക്കൊപ്പം ജോലി ചെയ്‌തിരുന്ന ഡോക്‌ടർ ഷിബിൻ മുഹമ്മദിനെയാണ് ആദ്യം വിസ്‌തരിച്ചത്. ഷിബിൻ മുഹമ്മദ് കോടതിയിൽ വച്ച് പ്രതി സന്ദീപിനെ തിരിച്ചറിഞ്ഞു.
ഒരടി വലിപ്പമുള്ള കത്തി ഉപയോഗിച്ചാണ് പ്രതി ഡോക്‌ടർ വന്ദനയെ കുത്തിയതെന്നും മൊഴി നൽകി. സാക്ഷി വിസ്‌താരം നടക്കുമ്പോള്‍ ഡോക്‌ടർ വന്ദനദാസിൻ്റെ മാതാപിതാക്കളായ കെജി മോഹൻദാസും വസന്തകുമാരിയും അടുത്ത ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ ഏതറ്റം വരെയും പോകുമെന്ന് വന്ദനയുടെ പിതാവ് പ്രതികരിച്ചു.