കാഴ്‌ചക്കാർക്ക് അത്ഭുതമായി നാഗത്തുംപാടത്തെ നാളികേരങ്ങൾ (ETV Bharat) കോഴിക്കോട്: ഇന്ന് സെപ്‌റ്റംബർ 2 ലോക നാളികേര ദിനം. കേരം തിങ്ങും കേരള നാട്ടിൽ കേരം പേരിൽ മാത്രമായി മാറുന്ന കാലത്ത് കാഴ്‌ചക്കാർക്ക് വിസ്‌മയമായി മാറുകയാണ് രണ്ട് നാളികേരങ്ങൾ. ഇപ്പോൾ നിങ്ങൾക്ക് സംശയമുണ്ടാകും എന്താണ് ഈ നാളികേരത്തിന്‍റെ പ്രത്യേകത എന്ന്.
എന്നാൽ, ഏറെ സവിശേഷതയുണ്ട് ഒളവണ്ണ നാഗത്തുംപാടത്തെ പഴയ കെട്ടിടത്തിന്‍റെ മച്ചിൽ തൂങ്ങി കിടക്കുന്ന ഈ രണ്ട് നാളികേരങ്ങൾക്ക്. അറുപത്തിയഞ്ച് വർഷത്തിലധികമായി രണ്ട് മുഴുത്ത നാളികേരങ്ങൾ ഇങ്ങനെ തൂങ്ങിക്കിടക്കാൻ തുടങ്ങിയിട്ട്. ഓരോ നാളികേര ദിനങ്ങൾ വരുമ്പോഴും നാട്ടുകാരുടെ ആദരവ് ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട് നാഗത്തുംപാടത്തെ ഈ നാളികേരങ്ങൾ.
പ്രദേശത്തെ പഴമക്കാരായ അയിലാളത്ത് രാരു, പുതിയോട്ടിൽ പോക്കർ എന്നിവരാണ് കെട്ടിടത്തിന്‍റെ മച്ചിൽ നാളികേരങ്ങൾ കെട്ടി തൂക്കിയിട്ടത്. വലിപ്പത്തിലെ കൗതുകമാണ് നാളികേരം ഇങ്ങനെ തൂക്കിയിടാൻ കാരണം. നിരവധിപേരാണ് കൗതുകമൂറുന്ന നാളികേരങ്ങൾ കാണാൻ എത്തുന്നുന്നത്. കാലം ഒരുപാട് മാറിയിട്ടും ഒരു പോറൽ പോലും ഏൽപ്പിക്കാതെ ഒളവണ്ണയിലെ നാട്ടുകാർ കാത്തു വെക്കുന്ന നിധിയാണ് ആ നാളികേരങ്ങൾ.
ലോകനാളികേര ദിനം, ചരിത്രം:2009ല്‍ ഏഷ്യന്‍ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയാണ് ലോക നാളികേര ദിനം എന്ന ആശയം മുന്നോട്ട് വെച്ചത്. ഏഷ്യ-പസഫിക് പ്രദേശത്തെ നാളികേരം ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളെ തമ്മില്‍ ഏകോപിപ്പിക്കുന്ന ഒരു ഇന്‍റര്‍-ഗവണ്‍മെന്‍റല്‍ സ്ഥാപനമാണിത്. 1969 സെപ്റ്റംബര്‍ 2നാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. അതിനാലാണ് സെപ്റ്റംബര്‍ 2 തന്നെ ലോകനാളികേര ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
Also Read:കർഷക ദിനത്തിൽ മണ്ണറിഞ്ഞുള്ള കൃഷിയുമായി മാവൂർ പാടം കൂട്ടായ്‌മ; നെൽകൃഷി ഇറക്കിയത് 25 ഏക്കറിൽ