തിരുവനന്തപുരം:മദ്യപിക്കുന്നിടത്ത് സ്ത്രീക്കെന്തു കാര്യം എന്നു ചോദിച്ച് ഇത് മുഴുവന്‍ പുരുഷ കുത്തകയാണെന്നു കരുതുന്ന മദ്യപര്‍ ധാരാളമുണ്ടാകും. പക്ഷേ ഇനി അത്തരം ചോദ്യമുന്നയിക്കുന്നവര്‍ ആലോചിച്ചു മാത്രം ചോദിക്കുക. കാരണം കേരളത്തില്‍ മദ്യ വില്‍പ്പനയുടെ കുത്തകയുള്ള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ അഥവാ ബെവ്‌കോയുടെ തലപ്പത്ത് ഇതാദ്യമായി ഒരു വനിത എംഡി എത്തുകയാണ്.
മദ്യം എങ്ങനെ, എപ്പോള്‍, എവിടെ എന്നൊക്കെ തീരുമാനിക്കുന്നത് ഇനിമുതല്‍ ഈ വനിതയായിരിക്കും. നിലവിലെ എംഡി യോഗേഷ് ഗുപ്‌ത വിജിലന്‍സ് ഡയറക്‌ടറാകുന്ന ഒഴിവിലേക്ക് കേരളത്തിലെ ശ്രദ്ധേയയായ യുവ വനിതാ ഐപിഎസ് ഓഫീസറും ഐജിയുമായ ഹര്‍ഷിത അട്ടല്ലൂരി ബെവ്‌കോയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ സിഎംഡിയാകുകയാണ്.
1984 ഫെബ്രുവരി 23 ന് രൂപീകൃതമായ ബിവറേജസ് കോര്‍പ്പറേഷന്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷം വരെ ഇങ്ങനെയൊരു സന്ദര്‍ഭത്തിനായി കാത്തിരിക്കേണ്ടി വന്നത് ഒരു പക്ഷേ മദ്യം വനിതകള്‍ക്ക് വിലക്കപ്പെട്ട ഒന്നായിരുന്നു എന്നതിനാലാകാം. 1982 ല്‍ അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്ന എന്‍ ശ്രീനിവാസനാണ് ബെവ്‌കോ രൂപീകരണത്തില്‍ മുന്‍ കൈയ്യെടുത്തത്.
ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിൻ്റെ വിപണനം അതുവരെ സ്വകാര്യ വ്യക്തികള്‍ക്കായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മദ്യ വില്‍പ്പനയുടെ കുത്തക പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ അബ്‌കാരി നിയമത്തില്‍ ഭേദഗതി കൊണ്ടു വന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.