കേരളം

kerala

ETV Bharat / state

ആലപ്പുഴയിലെ കാക്കകളിൽ പക്ഷിപ്പനി; കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം - AVIAN FLU IN CROWS

ആലപ്പുഴ മുഹമ്മയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബ്

By ETV Bharat Kerala Team

Published : Jun 13, 2024, 10:11 PM IST

Updated : Jun 13, 2024, 11:00 PM IST

FLU IN CROWS  AVIAN FLU IN CROWS IN ALAPPUZHA  ഭോപ്പാൽ ലാബിലെ പരിശോധന  മുഹമ്മ പഞ്ചായത്ത്
ആലപ്പുഴയിലെ മുഹമ്മയില്‍ കൂട്ടത്തോടെ ചത്ത് വീണ കാക്കകള്‍ (ETV Bharat)

ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഭോപ്പാൽ ലാബിലെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മുഹമ്മ പഞ്ചായത്ത് നാലാം വാർ‌ഡിൽ കായിപ്പുറത്താണ് കഴിഞ്ഞ ദിവസം ചത്ത കാക്കകളെ കണ്ടെത്തിയത്.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിന്‍റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി കാക്കയുടെ ജഡം പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പക്ഷിപ്പനി ബാധിത മേഖലയിൽ ചത്തുവീണ കാക്കകളുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിട്ട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ടാണ് ഭോപ്പാലിൽനിന്ന് ഫലമെത്തിയത്.

മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് പ്രഭവകേന്ദ്രത്തിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന് കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കാക്കകൾ ചത്തുവീണത്. പക്ഷിപ്പനി സംശയക്കുന്നതിനാൽ അവയുടെ സാമ്പിളെടുത്ത് ഭോപ്പാലിലെ കേന്ദ്രലാബിലേക്ക് വിദ്ധ പരിശോധനക്ക് അയക്കുകയയായിരുന്നു.

അതേസമയം ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നത്തിനു ഒരു വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെയും തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു രണ്ടാഴ്‌ചയ്ക്കകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ എടത്വ പഞ്ചായത്തിൽ 2024 ഏപ്രിൽ മാസത്തിൽ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു. മൃഗസംരക്ഷണ വകുപ്പ്,ആരോഗ്യ വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്,വനം വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോട് കൂടി സ്വീകരിച്ച അടിയന്തര പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളിലൂടെ ഇവിടങ്ങളിൽ പക്ഷിപ്പനി നിയന്ത്രണ വിധേയമായി. കൂടാതെ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ നിർദ്ദേശപ്രകാരം മറ്റ് വളർത്തു മൃഗങ്ങളിലും തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പക്ഷികളിലും പക്ഷിപ്പനി വൈറസിന്‍റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളിൽ വൈറസിന്‍റെ സാന്നിധ്യം നാളിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് കർഷകരെയും പൊതുജനത്തെയും സംബന്ധിച്ചിടത്തോളം ആശാവഹമായ ഒരു കാര്യമാണിത്.

കുറച്ചു ദിവസങ്ങൾക്ക് ശേഷം പത്തനംതിട്ട ജില്ലയിലെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും കോട്ടയം ജില്ലയിലെ മണർകാട് സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ അടിക്കടി ഉണ്ടാവുന്ന പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിന് ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്ന സമയത്താണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി മുഹമ്മ എന്നിവിടങ്ങളിൽ ബ്രോയിലർ കോഴികളിലും കാക്കകളിലും തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമ്മത്രയിലെ പക്ഷികളിലും അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്‌തത്. ഇവിടങ്ങളിലെ സാമ്പിളുകൾ ഉടൻ തന്നെ ഭോപ്പാലിലെ ലാബിൽ അയച്ചു പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ഇന്ന് (13-6-24) ഈ സാമ്പിളുകളിൽ പക്ഷിപ്പനി വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്‌തു.

നാളിതുവരെ ഈ മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ള 17 കേന്ദ്രങ്ങളിലായി 29120 പക്ഷികൾ മരണപ്പെട്ടു

പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മൂന്ന് ജില്ലകളിലെ 1,02,758 പക്ഷികളെ കൾ ചെയ്യുകയും 14732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചു

നിരണം സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലെ 3948 താറാവുകളെയും കോട്ടയം മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്‌കരിച്ചു.

Also Read:പശ്ചിമ ബംഗാളിൽ മനുഷ്യന് പക്ഷിപ്പനി ബാധിച്ചതായി ലോകാരോഗ്യ സംഘടന

Last Updated : Jun 13, 2024, 11:00 PM IST

ABOUT THE AUTHOR

...view details