കോഴിക്കോട് :പെരുമണ്ണയ്ക്ക് സമീപം മുണ്ടുപാലത്ത് വീട്ടിൽ അതിക്രമിച്ചു കയറി പിതാവിനെയും മകനെയും വെട്ടി കൊല്ലാൻ ശ്രമിച്ച പ്രതി ഉപയോഗിച്ച കൊടുവാൾ പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി പെരുമണ്ണ വളയം പറമ്പ് സനൂപിനെ തെളിവെടുപ്പിന് എത്തിച്ചാണ് ആയുധം കണ്ടെത്തിയത്. പയ്യടി മേത്തലിന് സമീപം കണ്ണൻചിഹ്നൻ പാലത്തിന് താഴെ മാമ്പുഴയിൽ നിന്നുമാണ് വെട്ടാൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തത്.
കൊലപാതക ശ്രമത്തിന് ശേഷം കൊടുവാൾ മാമ്പുഴയിൽ എറിഞ്ഞെന്ന പ്രതിയുടെ കുറ്റസമ്മതത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പുഴയിലെ പരിശോധന. പ്രതി കാണിച്ച് കൊടുത്ത സ്ഥലത്ത് താലൂക്ക് ദുരന്തനിവാരണ സേനാ കോർഡിനേറ്റർ മഠത്തിൽ അസീസ്, എഫ്എൽഎസ് സിദ്ധിഖ്,
റഷീദ് വെള്ളായിക്കോട്, ചിറ്റക്കോട് സിദ്ധിഖ്, മുജീബ് പൊറ്റമ്മൽ എന്നിവരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തി ആയുധം കണ്ടെടുത്തത്.
പന്തീരങ്കാവ് ഇൻസ്പെക്‌ടർ കെ പി വിനോദ് കുമാർ, സബ് ഇൻസ്പെക്‌ടർ ജിമ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്. മെയ് 30 ന് പുലർച്ചെ പെരുമണ്ണ മുണ്ടുപാലം മാർച്ചാൽ താമസിക്കുന്ന മുഹമ്മദ് ഷാഹിർ (26), പിതാവ് അബൂബക്കർ (52)എന്നിവരെ സനൂപുൾപ്പെടെ മൂന്നംഗ സംഘം കൊടുവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് തെളിവെടുപ്പ് നടത്തിയത്.