പാലക്കാട്: ശശി തരൂരിൻ്റെ രാഷ്ട്രീയ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎമ്മിൻ്റെ രാഷ്ട്രീയ പ്രമേയം ചിലർ പ്രധാന ചർച്ചയാക്കി ഉയർത്തിക്കൊണ്ട് വരുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ബിജെപിയുടെ സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് പറയുകയാണെങ്കിൽ അതിനുള്ള തെളിവുകൾ ഹാജരാക്കണമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ബിജെപി സർക്കാർ ഫാസിസ്റ്റ് സർക്കാരാണെന്ന് സിപിഎം ആരോപിക്കുകയാണെങ്കിൽ ഫാസിസത്തെ സംബന്ധിക്കുന്ന സിപിഎമ്മിൻ്റെ ധാരണകൾ തിരുത്തുന്നുവെന്നാണ് അർഥം.
ബിജെപിയുടേത് ഫാസിസ്റ്റ് സർക്കാരാണെന്ന് ഒരു കാലത്തും സിപിഎം അഭിപ്രായപ്പെട്ടിട്ടില്ല. ഫാസിസത്തിൻ്റെ സ്വഭാവമുള്ള ഗവൺമെൻ്റെന്നാണ് 22, 23 പാർട്ടി കോൺഗ്രസുകളിൽ വ്യക്തമായി പറയുന്നത്. ഇവ ചിന്താ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച പരസ്യരേഖകളാണ്.
എ കെ ബാലൻ, ഷിബു ബേബി ജോൺ എന്നിവർ മാധ്യമങ്ങളോട്. (ETV Bharat) ഇത് പൊതുസമൂഹത്തിൽ ചർച്ചക്ക് വേണ്ടിയാണ് പാർട്ടി ഉയർത്തിക്കൊണ്ട് വന്നത്. ഇത് രഹസ്യരേഖയാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധരിപ്പിക്കാനാണ്. പ്രമേയത്തിൽ ഭേദഗതി വേണമെങ്കിൽ ആർക്കും നിർദേശിക്കാം.
ബിജെപിയുടേത് ഫാസിസ്റ്റ് സർക്കാരാണെങ്കിൽ അതിനെതിരെ യോജിച്ച മുന്നേറ്റം വേണം. അതിനുള്ള തെളിവുകൾ ഹാജരാക്കണം. യോജിച്ച ജനമുന്നേറ്റത്തിന് വേണ്ടി ഇതുവരെ കോൺഗ്രസ് പോലും വാദിച്ചിട്ടില്ല. ശശി തരൂരിൻ്റെ വിമർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ട് വന്ന എല്ലാ ആരോപണങ്ങളും കുപ്പിവള പോലെ പൊട്ടിക്കാൻ ശശി തരൂരിന് കഴിഞ്ഞു. കോൺഗ്രസിലെ തമ്മിലടി പൊട്ടിത്തെറിയുടെ വക്കിലാണ്. ഭരണമില്ലാതെ ഇനിയും തുടരുന്ന അവസ്ഥ മുസ്ലീം ലീഗിന് ചിന്തിക്കാനാവില്ല. അതുകൊണ്ടാണ് സമവായമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ലീഗ് കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചത്.
കേരളത്തിലെ കോൺഗ്രസ് കൂടോത്രപ്പേടിയിലാണ്. സുധാകരൻ്റെ ആരോഗ്യത്തെപ്പോലും അത് ബാധിച്ചു. ശശി തരൂർ ഉൾപ്പെടെ ആര് മുഖ്യമന്ത്രി സ്ഥാനാർഥിയായി വന്നാലും സിപിഎമ്മിന് പ്രശ്‌നമില്ല. ശശി തരൂർ കോൺഗ്രസ് വിടുമെന്ന അമിതമായ പ്രതീക്ഷയൊന്നും സിപിഎമ്മിനില്ലെന്ന് എകെ ബാലൻ പറഞ്ഞു.
ശശിതരൂരിൻ്റെ പരാമർശം ദൗർഭാഗ്യകരം; ഷിബു ബേബി ജോൺ
ശശി തരൂരിൻ്റെ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ.
ഗവൺമെൻ്റിൻ്റെ കള്ളത്തരങ്ങൾ തരൂർ വിശ്വസിച്ചു. മറ്റ് മാർഗങ്ങൾ ഉണ്ടെന്ന പരാമർശം വേദനിപ്പിച്ചുവെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു സ്ഥാനമാനവും ലഭിക്കാത്ത ലക്ഷക്കണക്കിന് കോൺഗ്രസുകാരുണ്ട്. അവരെ മറന്നുകൊണ്ടാണ് തരൂരിൻ്റെ പരാമർശങ്ങൾ. തൻ്റെ ഭാഗത്ത് വീഴ്‌ച പറ്റിയോയെന്ന് തരൂർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ജനഹിതം തരൂർ മനസിലാക്കിയിട്ടില്ല. ജനങ്ങളുടെ പൾസ് തരൂരിന് അറിയില്ല. മൂന്നാമതും പിണറായി വരണമെന്ന് നല്ല പാർട്ടിക്കാർ പോലും പറയില്ല. രാഷ്ട്രീയം മനസിലാക്കുന്ന ഒരാളും പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് കരുതുന്നില്ല. ആര് വന്നാലും സ്വീകരിക്കാൻ ഒരുങ്ങുനിൽക്കുകയാണ് സിപിഎമ്മെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
Also Read:മോദി സർക്കാർ ഫാസിസ്റ്റ് സർക്കാറല്ലെന്ന റിപ്പോര്‍ട്ട്, സിപിഎം രേഖകളില്‍ തങ്ങള്‍ക്ക് ഞെട്ടലില്ല: വിഡി സതീശന്‍