'എല്ലാ കായിക താരങ്ങളെയും പോലെ എന്‍റെയും സ്വപ്‌നം ഒളിമ്പിക്‌സാണ്. ആ വേദിയില്‍ ഒരു സ്വര്‍ണം നേടാനായാല്‍ അതായിരിക്കും എന്‍റെ കരിയറിലെ തന്നെ വലിയ നേട്ടം'- 20 വയസില്‍ തന്നെ ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ സ്വപ്‌നം കാണുന്ന ഒരു പെണ്‍കുട്ടി അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണിത്. റിഥം സങ്‌വാൻ എന്നാണ് ആ കുട്ടിയുടെ പേര്. ദിവസങ്ങള്‍ക്കിപ്പുറം ലോകകായിക മാമാങ്കത്തിന് പാരിസില്‍ അരങ്ങ് ഉണരുമ്പോള്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒന്നായി ഈ ഇരുപതുകാരിയുമുണ്ട്.
ഇന്ത്യൻ ഷൂട്ടിങ്ങില്‍ ഉയര്‍ന്നുവരുന്ന താരങ്ങളില്‍ ഒരാളാണ് റിഥം സങ്‌വാൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ നാല് ലോക ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നാല് ഐഎസ്എസ്എഫ് (ഇന്‍റര്‍നാഷ്‌ണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷൻ) ലോകകപ്പ് സ്വര്‍ണ മെഡലുകളും സ്വന്തമാക്കിയ താരം. 25 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഏഷ്യൻ ഒളിമ്പിക്‌സ് യോഗ്യത റൗണ്ടില്‍ വെങ്കല മെഡല്‍ നേട്ടത്തോടെയാണ് പാരിസിലേക്ക് ടിക്കറ്റുറപ്പിച്ചത്.
ടെന്നീസ് കളിക്കാൻ മടിച്ചു, ഒടുവില്‍ എത്തിയത് ഷൂട്ടിങ്ങിലേക്ക്:കായിക മേഖലയില്‍ മികവ് തെളിയിക്കുന്ന പലര്‍ക്കും ആദ്യം പറയാനുണ്ടാകുക കുട്ടിക്കാലത്ത് അവര്‍ നടത്തിയ കഠിന പരിശ്രമങ്ങളുടെ കഥയായിരിക്കും. എന്നാല്‍, റിഥം സങ്‌വാന്‍റെ കാര്യത്തില്‍ സ്ഥിതി മറ്റൊന്നാണ്.
2003 ഡിസംബര്‍ 23ന് ഉത്തര്‍പ്രദേശ് മീററ്റിലെ കാലിന ഗ്രാമത്തിലായിരുന്നു റിഥം സങ്‌വാന്‍റെ ജനനം. റിഥം ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ഏര്‍പ്പെടണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എന്നാല്‍, അത് ഒരു പ്രൊഫഷൻ ആക്കേണ്ടെന്നും ഹോബിയായി മാത്രം കണ്ടാല്‍ മതിയെന്നുമുള്ള നിബന്ധനയും മുന്നോട്ടുവച്ചു.
അങ്ങനെ മാതാപിതാക്കളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ആദ്യം ടെന്നീസില്‍ താല്‍പര്യം വളര്‍ത്തിയെടുക്കാൻ റിഥം ശ്രമിച്ചു. തുടര്‍ന്ന് കോര്‍ട്ടില്‍ കളിക്കാനുമിറങ്ങി. എന്നാല്‍, അധികം വൈകാതെ തന്നെ പൊതുവെ മടിയുള്ള റിഥം സങ്‌വാൻ ഇത് അല്‍പം ശാരീരിക ശക്തി ആവശ്യമുള്ള കളിയാണെന്ന് മനസിലാക്കി ആ താല്‍പര്യം അങ്ങ് ഉപേക്ഷിച്ചു.