കേരളം

kerala

ETV Bharat / sports

ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്‍റീനയുടെ 'ആറാട്ടം', ഹാട്രിക്കുമായി പട നയിച്ച് മെസി; 4 അടിച്ച് കാനറിപ്പട

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനക്കും ബ്രസീലിനും തകര്‍പ്പൻ ജയം. ബൊളീവിയയ്‌ക്കെതിരെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്

By ETV Bharat Kerala Team

Published : 10 hours ago

ARGENTINA AND BRAZIL VICTORY  അര്‍ജന്‍റീന ബ്രസീല്‍
Lionel Messi (X)

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും‌ ബ്രസീലിനും തകര്‍പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍ നേടിയ റെക്കോഡും മെസി സ്വന്തമാക്കി. മത്സരത്തില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടു.

19-ാം മിനിറ്റില്‍ ലയണല്‍ മെസിയാണ് അര്‍ജന്‍റീനക്കായി ആദ്യം ലക്ഷ്യം കണ്ടത്. ലൗട്ടാരോ മാര്‍ട്ടിനസിന്‍റെ അസിസ്‌റ്റിലാണ് മെസി ആദ്യ ഗോള്‍ നേടിയത്. ശേഷം, 43-ാം മിനിറ്റില്‍ മെസിയുടെ അസിസ്‌റ്റില്‍ നിന്ന് ലൗട്ടാരോ മാര്‍ട്ടിനസ് വലകുലുക്കി. ഇതോടെ ലീഡ് ഇരട്ടിയായി. ആദ്യപകുതി അവസാനിക്കാനിരിക്കെ അര്‍ജന്‍റീന മൂന്നാമത്തെ ഗോളും നേടി. ഇത്തവണയും ഗോളിന് വഴി ഒരുക്കിയത് മെസിയായിരുന്നു. മെസിയുടെ അസിസ്‌റ്റില്‍ നിന്ന് ജൂലിയന്‍ അല്‍വാരസാണ് ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതിയില്‍ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് അര്‍ജന്‍റീന മുന്നിലെത്തി.

രണ്ടാം പകുതിയിലും അര്‍ജന്‍റീനക്കായിരുന്നു ആധിപത്യം. 69-ാം മിനിറ്റില്‍ നഹുവേല്‍ മൊളീനയുടെ അസിസ്‌റ്റില്‍ നിന്ന് തിയാഗോ അല്‍മാഡ നാലാം ഗോള്‍ നേടി. ഇതിനുശേഷമായിരുന്നു മെസിയുടെ മറ്റ് രണ്ട് ഗോളുകള്‍ പിറന്നത്. 84, 86 മിനിറ്റുകളില്‍ നേടിയ ഗോളുകളോടെ മെസി ഹാട്രിക് തികച്ചു. എതിരില്ലാത്ത 6 ഗോളുകള്‍ക്ക് ബൊളീവിയയെ അര്‍ജന്‍റീന നിലംപരിശരാക്കി.

പെറുവിനെ തകര്‍ത്ത് കാനറികള്‍

അതേസമയം, മറ്റൊരു മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. റഫീഞ്ഞയുടെ ഇരട്ട ഗോള്‍ നേട്ടത്തിലാണ് കാനറികള്‍ തകര്‍പ്പൻ ജയം സ്വന്തമാക്കിയത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ മഞ്ഞപ്പട ആക്രമിച്ച് കളിച്ചെങ്കിലും 38-ാം മിനിറ്റിലാണ് ആദ്യം ലക്ഷ്യം കണ്ടത്. പെനാല്‍റ്റിയിലൂടെ ബ്രസീലിനായി റഫീഞ്ഞ ആദ്യം വലകുലുക്കി.

തുടര്‍ന്ന് 54-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ഗോളാക്കി റഫീഞ്ഞ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ പെരേരയും 74-ാം മിനിറ്റില്‍ ഹെന്‍റിക്വോയും കാനറികള്‍ക്കായി ലക്ഷ്യം കണ്ടതോടെ, പെറു എതിരില്ലാത്ത 4 ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

അര്‍ജന്‍റീന തലപ്പത്ത്

2026 ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ 10 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 22 പോയിന്‍റുള്ള അര്‍ജന്‍റീനയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 10 മത്സരങ്ങളില്‍ നിന്ന് 19 പോയിന്‍റുള്ള കൊളംബിയ രണ്ടാം സ്ഥാനത്തും 16 പോയിന്‍റുള്ള ഉറുഗ്വെ മൂന്നാം സ്ഥാനത്തുമാണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുള്ള ബ്രസീല്‍ ഗോള്‍ വ്യത്യാസത്തില്‍ നാലാം സ്ഥാനത്താണ്.

Read Also:മോനുമെന്‍റല്‍ സ്റ്റേഡിയത്തിൽ 'വെള്ളം കളി'; അര്‍ജന്‍റീനയെ സമനിലയിൽ തളച്ച് വെനസ്വേല

ABOUT THE AUTHOR

...view details