കേരളം

kerala

ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടന്‍ അടിപതറി, ശ്രീജേഷ് പ്രതിരോധത്തില്‍ ഇന്ത്യന്‍ കരുത്തര്‍ സെമിയില്‍ - HOCKEY INDIA ENTERS SEMIS

By ETV Bharat Sports Team

Published : Aug 4, 2024, 3:48 PM IST

Updated : Aug 4, 2024, 3:59 PM IST

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ സൂപ്പര്‍ താരം മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് പ്രതിരോധ മതിലായി നിന്നതോടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം നേടാനായി.

ഒളിമ്പിക്‌സ് ഹോക്കി  പാരീസ് ഒളിമ്പിക്‌സ്  ഗോൾകീപ്പർ പിആർ ശ്രീജേഷ്  ഒളിമ്പിക്‌സ് പാരീസ്
File: Indian Hockey Team (AP)

പാരീസ്:ഒളിമ്പിക്‌സ് ഹോക്കി ക്വാര്‍ട്ടറില്‍ ആവേശകരമായ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് തോൽപ്പിച്ച് ഇന്ത്യന്‍ കരുത്തര്‍ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെയാണ് പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഇന്ത്യയ്ക്കായി 22-ാം മിനിറ്റില്‍ ഹർമൻപ്രീത് സിങ് ഒരു ഗോള്‍ നേടി.പിന്നാലെ 27 -ാം മിനിറ്റില്‍ ബ്രിട്ടന്‍റെ ലീ മോർട്ടൺ തിരിച്ചടിച്ചു. ഷൂട്ടൗട്ടിൽ സൂപ്പര്‍ താരം മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് പ്രതിരോധ മതിലായി നിന്നതോടെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം നേടാനായി. ശ്രീജേഷിന്‍റെ സേവുകളാണ് മത്സരത്തിൽ ഇന്ത്യയെ ബ്രിട്ടനില്‍ നിന്ന് രക്ഷിച്ചത്. ഷൂട്ടൗട്ടിലും രക്ഷകനായത് മലയാളികളുടെ അഭിമാനം ശ്രീജേഷ് തന്നെ. അവസാനം ഷൂട്ടൗട്ടിൽ ഹർമൻപ്രീത് സിംഗാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. സുഖ്‌ജിത് സിങ് രണ്ടാം ഗോൾ നേടി. ലളിത് കുമാർ ഉപാധ്യായയാണ് മൂന്നാം ഗോൾ നേടിയത്.

മത്സരത്തിന്‍റെ തുടക്കത്തില്‍ ബ്രിട്ടൻ ആക്രമണം തുടങ്ങി. അഞ്ചാം മിനിറ്റിലെ പെനാൽറ്റി കോർണർ ഇന്ത്യ നന്നായി പ്രതിരോധിച്ചു. ആദ്യ പാദത്തിൽ കൂടുതൽ സമയവും ബ്രിട്ടീഷ് താരങ്ങളാണ് പന്ത് കൈവശം വച്ചത്. ഇന്ത്യയ്ക്ക് ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. പതിമൂന്നാം മിനിറ്റിൽ ഇന്ത്യക്ക് ലഭിച്ച പെനാൽറ്റി കോർണർ ഹർമൻപ്രീത് സിങ് ഗോൾ നഷ്‌ടപ്പെടുത്തി.

18-ാം മിനിറ്റിൽ ഇന്ത്യയുടെ സ്റ്റാർ ഡിഫൻഡർ അമിത് രോഹിദാസിന് ചുവപ്പ് കാർഡ് കണ്ട് കളം വിടേണ്ടി വന്നു. 10 കളിക്കാരുമായി കളിക്കേണ്ടി വന്ന ഇന്ത്യ കൂടുതൽ കരുത്തോടെ കളിച്ചു. 22-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി കോർണർ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് മുതലാക്കി. തകർപ്പൻ ഗോൾ നേടി ഇന്ത്യയെ മത്സരത്തിൽ 1-0ന് മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ ബ്രിട്ടന്‍റെ ലീ മോർട്ടൺ ഉജ്ജ്വല ഫീൽഡ് ഗോൾ നേടി സ്‌കോർ 1-1ന് സമനിലയിലാക്കി. പകുതി സമയം വരെ സ്‌കോർ 1-1ന് തുല്യമായി തുടർന്നു.

മൂന്നാം ക്വാര്‍ട്ടറില്‍ ബ്രിട്ടനായിരുന്നു ഇന്ത്യയുടെ മേൽ ആധിപത്യം. പെനാൽറ്റി കോർണറുകൾ ഉൾപ്പെടെ ഗോളുകൾ നേടാനുള്ള നിരവധി സുപ്രധാന അവസരങ്ങൾ ബ്രിട്ടന് ലഭിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ പ്രതിരോധം ബ്രിട്ടീഷ് ആക്രമണങ്ങളെയെല്ലാം പരാജയപ്പെടുത്തി.

Last Updated : Aug 4, 2024, 3:59 PM IST

ABOUT THE AUTHOR

...view details