കേരളം

kerala

ETV Bharat / sports

രോഹിത്തിനെപ്പോലെ തന്നെയാണ് സഞ്‌ജുവും ; ധ്രുവ് ജുറെല്‍ പറയുന്നു - Rajasthan Royals

സഞ്‌ജു എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന ക്യാപ്റ്റനെന്ന് ധ്രുവ് ജുറെല്‍

IPL 2024  Dhruv Jurel  Sanju Samson  Rohit Sharma
Dhruv Jurel drew captaincy comparison between Rohit Sharma and Sanju Samson

By ETV Bharat Kerala Team

Published : Mar 19, 2024, 6:09 PM IST

ജയ്‌പൂര്‍ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ (India vs England) രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴില്‍ ഇന്ത്യയ്‌ക്കായി അരങ്ങേറ്റം നടത്തിയ താരമാണ് ധ്രുവ് ജുറെല്‍ (Dhruv Jurel). ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) മലയാളി താരം സഞ്‌ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായും (Rajasthan Royals) ആഭ്യന്തര ക്രിക്കറ്റിലും പുലര്‍ത്തിയ മികവാണ് 23-കാരനായ ജുറെലിന് ഇന്ത്യന്‍ ടീമിലേക്ക് വഴിയൊരുക്കിയത്. നിലവില്‍ ഐപിഎല്ലിന്‍റെ 17-ാം പതിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനായി തിളങ്ങുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ജുറെല്‍.

ഇതിനിടെ സഞ്‌ജു സാംസണിനേയും രോഹിത് ശര്‍മയേയും താരതമ്യപ്പെടുത്തിയിരിക്കുകയാണ് 23-കാരന്‍. സഞ്‌ജുവിന്‍റേയും രോഹിത്തിന്‍റേയും വ്യക്തിത്വം ഒരുപോലെയാണെന്നാണ് യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നത്. ഒരു ദേശീയ മാധ്യമത്തോട് ഇതുസംബന്ധിച്ച ജുറെലിന്‍റെ വാക്കുകള്‍ ഇങ്ങനെ.

"സഞ്ജു സാംസണിന് കീഴിൽ മൂന്ന് വർഷമായി ഞാൻ കളിക്കുന്നുണ്ട്. അദ്ദേഹം എപ്പോഴും ഏറെ ശാന്തനാണ്. സഞ്ജുവിന്‍റേത് രോഹിത് ശർമയുടേത് പോലുള്ള വ്യക്തിത്വമാണ്. തന്ത്രങ്ങളെക്കുറിച്ചാണ് എപ്പോഴും സംസാരിക്കുക.

അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കളിക്കുമ്പോള്‍ ഒരു സുരക്ഷിതത്വം അനുഭവപ്പെടും. രാജസ്ഥാനൊപ്പമുള്ള ആദ്യ വര്‍ഷത്തില്‍ എന്‍റെ സ്ഥാനം ബെഞ്ചിലായിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കല്‍ പോലും അത് തോന്നിപ്പിച്ചിട്ടേയില്ല. സഞ്‌ജു എപ്പോഴും എല്ലാവരേയും ഒരുമിച്ച് നിര്‍ത്തും. കളിക്കളത്തില്‍ മാത്രമല്ല, പുറത്തുവച്ചും തന്‍റെ തന്ത്രങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കും. തന്‍റെ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്‌ക്കും"- ജുറെല്‍ പറഞ്ഞു.

മാര്‍ച്ച് 22-ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24-നാണ് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. സ്വന്തം തട്ടകമായ ജയ്‌പൂരില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സാണ് എതിരാളി. 28-ന് ഡല്‍ഹി ക്യാപിറ്റല്‍സ്, എപ്രില്‍ 1ന് മുംബൈ ഇന്ത്യന്‍സ്, ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരെയാണ് ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍റെ മറ്റ് മത്സരങ്ങള്‍.

രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഐപിഎല്‍ അരങ്ങേറുന്നത്. രണ്ടാം ഘട്ടം കടല്‍ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും ബിസിസിഐ ഇത് പൂര്‍ണമായി തള്ളിയിരുന്നു. പൊതുതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ച് സാഹചര്യത്തില്‍ ഐപിഎല്‍ രണ്ടാം ഘട്ട മത്സരക്രമം വൈകാതെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചേക്കും.

ALSO READ:'സൂപ്പർ മുള്ളറ്റ് ലുക്ക്', ഇടവേളയ്ക്ക് ശേഷമുള്ള വിരാട് കോലിയുടെ വരവ് ആഘോഷിച്ച് ആരാധകർ

രാജസ്ഥാന്‍ സ്‌ക്വാഡ് :സഞ്ജു സാംസൺ, ജോസ് ബട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറെൽ, റിയാൻ പരാഗ്, കുനാൽ സിംഗ് റാത്തോഡ്, റോവ്‌മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ, രവിചന്ദ്രൻ അശ്വിൻ, ഡോണോവൻ ഫെരേര, യുസ്‌വേന്ദ്ര ചാഹൽ, ആദം സാംപ, ആബിദ് മുഷ്താഖ്, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശർമ, അവേഷ് ഖാൻ, ട്രെൻ്റ് ബോൾട്ട്, നാന്ദ്രെ ബർഗർ (Rajasthan Royals squad for IPL 2024).

ABOUT THE AUTHOR

...view details