ഹൈദരാബാദ് : 2050ഓടെ 416 ദശലക്ഷം ആളുകള്‍ നഗരങ്ങളിലേക്ക് ചേക്കേറുമെന്ന കണക്കുകൂട്ടലില്‍ വൻ നഗര പരിവർത്തനത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസന പാതയിൽ പ്രധാന പങ്കുവഹിക്കുന്നതിന് നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളാക്കുമെന്നാണ് നമ്മുടെ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാലും ദാരിദ്ര്യത്തിന്‍റെയും സാമ്പത്തിക അസമത്വത്തിന്‍റെയും കൂടെ കേന്ദ്രമായ നമ്മുടെ നഗരങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും സേവന കമ്മികളാലും വലയുന്ന സംവിധാനമാണ്.
ദുർബലമായ നഗരഭരണ ശേഷി, നഗരങ്ങളെ വളർച്ച കേന്ദ്രങ്ങളാക്കാനുള്ള സാധ്യതകളെ കൂടുതൽ വഷളാക്കുകയേയുള്ളൂ. സുസ്ഥിര നഗര വികസന തന്ത്രത്തിന്‍റെ ആവശ്യകത അംഗീകരിച്ചുകൊണ്ട് നഗര വികസനത്തിനുള്ള വിഹിതം കഴിഞ്ഞ കുറച്ച് വർഷത്തെ കേന്ദ്ര ബജറ്റില്‍ കേന്ദ്രം വകയിരുത്തിയിട്ടുണ്ട്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം, 2024-25ലെ സമ്പൂർണ ബജറ്റ് നഗര വികസനത്തിന് ആക്കം കൂട്ടുന്ന ഒന്നാണ്. വിക്‌സിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കെത്താന്‍ അത് സഹായിച്ചേക്കും.
ഭവന, നഗരകാര്യ മന്ത്രാലയത്തിന് (MoHUA) 82576.57 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 2023-24 ലെ 69270.72 കോടി രൂപയില്‍ നിന്ന് ഏകദേശം 19 ശതമാനത്തിന്‍റെ വർധനവാണ് ഇത്തവണ ഉണ്ടായത്. സുസ്ഥിര നഗരവികസനത്തിന്‍റെ എണ്ണമറ്റ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ ബജറ്റ് വിഹിതങ്ങളിലെ ഇത്തരം വർധനവ് പ്രശംസനീയമാണ്.
എന്നാലും 2023-24ലെ പുതുക്കിയ എസ്റ്റിമേറ്റുകളുടെയും 2024-25ലെ ബജറ്റ് എസ്റ്റിമേറ്റുകളുടെയും വ്യത്യസ്‌ത സ്‌കീമുകളുടെ താരതമ്യം രസകരമാണ്. കേന്ദ്ര മേഖല പദ്ധതികൾക്കും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കും 2024-25 ബജറ്റ് വിഹിതത്തിൽ യഥാക്രമം 9.5 ശതമാനവും 26 ശതമാനവും വർധനയുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതത്തിന്‍റെ 62 ശതമാനവും പ്രധാനമന്ത്രി ആവാസ് യോജനയുടെ (അർബൻ) വിഹിതമാണ്. പിഎംഎവൈ(യു)ക്ക് 2023-24ൽ 22103.03 കോടി രൂപയാണ് ലഭിച്ചത്. ഇത്തവണ അത് 30170.61 കോടി ആയി ഉയര്‍ന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ/താഴ്ന്ന വരുമാന വിഭാഗക്കാർക്കായി 3000 കോടി രൂപയും ഇടത്തരം വരുമാന വിഭാഗത്തിന് 1000 കോടി രൂപയും ബജറ്റിൽ വകയിരുത്തുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പുനരാരംഭിക്കുന്നത് ഭവന ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഭാഗികമായ ആശ്വാസം നല്‍കും. ചേരി നിവാസികളുടെ പാർപ്പിട ദൗർലഭ്യം പരിഹരിക്കുന്നതിന് ഇൻസിറ്റു റീ-ഡെവലപ്മെൻ്റ് ഓഫ് സ്ലംസ് (ഐഎസ്എസ്ആർ) ഘടകത്തിന് വലിയ സാധ്യതകളുണ്ട്. എന്നാൽ ഈ പദ്ധതിക്ക് കീഴിലുള്ള മൊത്തം വീടുകളുടെ 2.5 ശതമാനം മാത്രമെ ഇത് വരികയുള്ളൂ. നഗരങ്ങളിലെ ദരിദ്രരിൽ വലിയൊരു വിഭാഗത്തിനും വിശേഷിച്ചും ചേരികളിൽ താമസിക്കുന്നവർക്ക് ഭൂമിയുടെ മേല്‍ അവകാശമില്ല. അതിനാൽ തന്നെ അവർ പിഎംഎവൈ(യു) പദ്ധതിക്ക് പുറത്താണ്.
പിഎംഎവൈ(യു) പദ്ധതി നഗരങ്ങളിലെ ദരിദ്രരേക്കാൾ ഇടത്തരക്കാരും ഉയർന്ന വരുമാനക്കാരുമായ ആളുകൾക്ക് പ്രയോജനം ചെയ്‌തതായാണ് തോന്നുന്നത്. ഈ പശ്ചാത്തലത്തിൽ, ഭൂരേഖകൾ ജിഐഎസ് മാപ്പിങ് ഉപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുന്നത് കൃത്യമായി നടപ്പാക്കിയാൽ പാവപ്പെട്ടവർക്ക് പട്ടയം നൽകുന്നതിനുള്ള ഭരണപരമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാകും. ബജറ്റിൽ വിഭാവനം ചെയ്‌തതുപോലെ ഭൂമി വികസന ചട്ടങ്ങളിലെ പരിഷ്‌കാരങ്ങളോടൊപ്പം ശരിയായ നഗര ആസൂത്രണവും ഭവന നിർമാണത്തിന് ആവശ്യമായ നഗര ഭൂമി വിതരണം സുഗമമാക്കും.
നഗരവാസികളില്‍ ഭൂരിഭാഗം പേർക്കും സ്വന്തമായി ഒരു വീട് വാങ്ങുന്നത് താങ്ങാനാവാത്തതിനാല്‍ വാടക വീടുകളുടെ ഡിമാന്‍ഡ് വര്‍ധിക്കും. ഈ സാഹചര്യത്തില്‍ വ്യാവസായിക തൊഴിലാളികൾക്കായി പിപിപി (പബ്ലിക്-പ്രൈവറ്റ് പാർട്‌ണർഷിപ്പ്) മോഡിൽ പ്രത്യേകമായി ഡോം താമസ സൗകര്യങ്ങൾ വാടകയ്ക്ക് നൽകാനുള്ള ബജറ്റ് നിർദ്ദേശം സമയോചിതമായ ഇടപെടലാണ്.
2020ൽ നഗരങ്ങളിലെ ദരിദ്രരുടെ പ്രത്യേകിച്ച് കൊവിഡ് 19 ബാധിച്ച കുടിയേറ്റക്കാരുടെ ഭവന ആവശ്യങ്ങള്‍ക്ക് പിഎംഎവൈ(യു) പദ്ധതിക്ക് കീഴിൽ ഒരു ഉപ പദ്ധതിയായി, വാടക ഭവന സമുച്ചയങ്ങൾ കേന്ദ്ര സർക്കാർ പരീക്ഷിച്ചിരുന്നു. നഗരങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ പിപിപി വഴി വാടകയ്ക്ക് നൽകുന്നതിനും ലഭ്യമായ ഒഴിഞ്ഞ ഭൂമിയിൽ പൊതു- സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വന്തമായി വാടക വീട് വികസിപ്പിക്കുന്നതിനും വ്യവസ്ഥകൾ ഉണ്ടായിരുന്നു.
എന്നാല്‍ സ്‌കീമിന് കീഴിൽ നിർമിച്ച ഹൗസിങ് യൂണിറ്റുകൾ മോശം സ്ഥലം, അടിസ്ഥാന നഗര സേവനങ്ങളുടെ ലഭ്യതക്കുറവ്, നിലവിലുള്ള മാർക്കറ്റ് വാടകയേക്കാൾ കൂടി വാടക തുടങ്ങി നിരവധി പോരായ്‌മകളുണ്ടായിരുന്നു. നികുതി ഇളവുകൾ, കുറഞ്ഞ പലിശ നിരക്കിൽ പദ്ധതി വായ്‌പ, അധിക ഫ്ലോർ ഏരിയ അനുപാതം (എഫ്എആർ)/ ഫ്ലോർ സ്പേസ് ഇൻഡക്‌സ് (എഫ്എസ്ഐ), ട്രങ്ക് ഇൻഫ്രാസ്ട്രക്‌ച്ചർ എന്നിവ ഉൾപ്പെടെയുള്ള ഇളവുകൾ ഉണ്ടായിരുന്നിട്ടും പദ്ധതിയോട് സ്വകാര്യ മേഖല കാര്യമായി പ്രതികരിച്ചില്ല.
സ്‌മാർട് സിറ്റി മിഷൻ്റെ അടങ്കൽ തുക 2023-24ല്‍ പുതുക്കിയ എസ്റ്റിമേറ്റ് 8000 കോടി രൂപ ആയിരുന്നു. എന്നാല്‍ 2024-25 ബജറ്റില്‍ എസ്റ്റിമേറ്റ് 2400 കോടി രൂപയായി കുറഞ്ഞു. 500 നഗരങ്ങൾക്കായുള്ള അമൃത് പദ്ധതിക്കായി നിർദിഷ്‌ട അടങ്കൽ 8000 കോടി രൂപയാണ്. 2023-24-ൽ 5200 കോടി രൂപ ആയിരുന്നു എസ്റ്റിമേറ്റ്. അതായത് 54 ശതമാനം വർധന.