കേരളം

kerala

ETV Bharat / international

'മാന്‍-യി' കരതൊട്ടത് 195 കിലോമീറ്റർ വേഗത്തില്‍, കവര്‍ന്നത് ഏഴ്‌ ജീവനുകള്‍; ഫിലിപ്പീൻസിനെ വിട്ടൊഴിയാതെ ചുഴലിക്കാറ്റ് ദുരന്തങ്ങള്‍ - TYPHOON MAN YI UPDATES

ഒരു മാസത്തിനുള്ളിൽ വടക്കൻ ഫിലിപ്പീൻസിൽ വീശിയടിച്ച ആറ് വലിയ കൊടുങ്കാറ്റുകളിൽ ഏറ്റവും ശക്തമായ ഒന്നായിരുന്നു 'മാന്‍-യി'.

TYPHOONS IN PHILIPPINES  LATEST NEWS IN MALAYALAM  മാന്‍ യി ചുഴലിക്കാറ്റ് ഫിലിപ്പൈൻസ്  LATEST INTERNATIONAL NEWS
മാന്‍-യി ചുഴലിക്കാറ്റ് തകര്‍ത്ത വീട് (AP)

By ETV Bharat Kerala Team

Published : Nov 18, 2024, 5:07 PM IST

മനില :ഫിലിപ്പീൻസിനെ വിട്ടൊഴിയാതെ ചുഴലിക്കാറ്റ് ദുരന്തങ്ങള്‍. ഒരു മാസത്തിനുള്ളിൽ വടക്കൻ ഫിലിപ്പീൻസിൽ വീശിയടിച്ച ആറ് വലിയ കൊടുങ്കാറ്റുകളിൽ ഏറ്റവും ശക്തമായ ഒന്നായിരുന്ന 'മാന്‍-യി' കവര്‍ന്നത് ഏഴ്‌ ജീവനുകള്‍. കിഴക്കൻ ദ്വീപ് പ്രവിശ്യയായ കാറ്റാൻഡുവാനസിൽ മണിക്കൂറിൽ 195 കിലോമീറ്റർ (125 മൈൽ) വരെ വേഗതയിലായിരുന്നു മാന്‍-യി ആഞ്ഞടിച്ചത്.

രാജ്യത്തെ കാലാവസ്ഥ ഏജന്‍സി നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഗ്രാമീണരെ മാറ്റിപാര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിരുന്നു. ഇതാണ് മരണ സംഖ്യ കുറയാന്‍ കാരണമായത്. എന്നാല്‍ നിരവധി വീടുകള്‍ തകര്‍ക്കുകയും വന്‍ മരങ്ങള്‍ കടപുഴക്കുകയും ചെയ്‌ത് വലിയ നാശനഷ്‌ടങ്ങള്‍ തീര്‍ത്താണ് മാന്‍-യി കടന്നുപോയത്.

മാന്‍-യി ചുഴലിക്കാറ്റ് (AP)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ വലിയ തിരമാലകളും ആഞ്ഞടിച്ചു. മാൻ-യി അഴിച്ചുവിട്ട കനത്ത മഴയും ശക്തമായ കാറ്റും തിങ്കളാഴ്‌ച പുലർച്ചെ ന്യൂവ വിസ്‌കായ പ്രവിശ്യയിലെ വടക്കൻ പട്ടണമായ അംബാഗുയോയിൽ മണ്ണിടിച്ചിലിന് കാരണമായി. മണ്ണിടിച്ചിലിലാണ് കുട്ടികളടക്കം ഏഴ് പേർക്ക് ജീവന്‍ നഷ്‌ടമായത്.

മൂന്ന് പേരെ കാണാതാവുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് റീജിയണൽ പൊലീസ് മേധാവി ജനറൽ അന്‍റോണിയോ പി മറാലാഗ് ജൂനിയർ പറഞ്ഞു. കാണാതായവര്‍ക്കായി സൈന്യവും ഗ്രാമീണരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നുണ്ട്. മോട്ടോർ സൈക്കിൾ അപകടത്തിലും വൈദ്യുതാഘാതം ഏറ്റുമുള്ള രണ്ട് ഗ്രാമീണരുടെ മരണത്തിന് മാൻ-യിയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. അന്തിമ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്‌ടമായവരുടെ പട്ടികയിലേക്ക് ഇവരെ ചേര്‍ക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാന്‍-യി ചുഴലിക്കാറ്റ് (AP)

വടക്കൻ ന്യൂവ എസിജ പ്രവിശ്യയിലെ നദികളിലെ വെള്ളപ്പൊക്കത്തില്‍ കുടിലുകൾ ഒഴുകിപ്പോയതിനെത്തുടർന്ന് കാണാതായ ദമ്പതികൾക്കും അവരുടെ കുട്ടിക്കുമായി പ്രത്യേക തെരച്ചിൽ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം മാന്‍-യിയും ഇതിന് മുമ്പത്തെ രണ്ട് കൊടുങ്കാറ്റുകളും ഒരു ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചതായാണ് കണക്ക്. ഏകദേശം 700,000 പേർ അവരുടെ വീടുകൾ ഉപേക്ഷിച്ച് എമർജൻസി ഷെൽട്ടറുകളിലേക്കോ ബന്ധുക്കളുടെ വീടുകളിലേക്കോ മാറിയിട്ടുണ്ടെന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഏകദേശം 8,000 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തു. വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നതിനെ തുടര്‍ന്ന് 100-ലധികം നഗരങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ഏറ്റവും കൂടുതൽ നാശനഷ്‌ടമുണ്ടായ കാമറൈൻസ് പ്രവിശ്യയിലാണ്.

മാന്‍-യി ചുഴലിക്കാറ്റ് (AP)

ALSO READ:'എനിക്ക് നിങ്ങളെ ഭയമില്ല'; ഇലോൺ മസ്‌കിനെ അപമാനിച്ച് ബ്രസീലിൻ്റെ പ്രഥമ വനിത

ശക്തമായ കാറ്റിലും മഴയിലും ഏറെ വീടുകള്‍ തകരുകയും വൈദ്യുതി, ജലവിതരണം എന്നിവ താറുമാറാവുകയും ചെയ്‌തു. പ്രദേശത്തെ സെല്‍ഫോണ്‍ കണക്ഷനും തകര്‍ന്നിട്ടുണ്ടെന്ന് പ്രവിശ്യയിലെ ഇൻഫർമേഷൻ ഓഫിസർ കാമിൽ ഗിയാനാൻ പറഞ്ഞു.

വെൽഫെയർ ഉദ്യോഗസ്ഥർ ഭക്ഷണവും കുടിവെള്ളവും മറ്റ് സഹായങ്ങളും എത്തിച്ചു. എന്നാൽ വരും മാസങ്ങളിൽ ഇവ കൂടുതൽ ആവശ്യമുണ്ട്. പല ഗ്രാമീണർക്കും അവരുടെ വീടുകൾ പുനർനിർമിക്കാൻ നിർമാണ സാമഗ്രികൾ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details