കേരളം

kerala

കവര്‍ച്ച ശ്രമം ചെറുക്കുന്നതിനിടെ ഫുട്‌ബോള്‍ താരം റോബര്‍ട്ടോ ബാഗിയോയ്‌ക്ക് പരിക്ക് - Baggio injured in armed robbery

By ETV Bharat Kerala Team

Published : Jun 21, 2024, 5:28 PM IST

മുന്‍ എസി മിലാന്‍ ഫുട്‌ബോള്‍ താരത്തിന് പരിക്ക്. വീട്ടിലെത്തിയ മോഷ്‌ടാക്കളില്‍ നിന്ന് മര്‍ദനമേല്‍ക്കുകയായിരുന്നു. കുടുംബാംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ട് കവര്‍ച്ച.

ROBERTO BAGGIO  ഫുട്‌ബോള്‍ താരം റോബര്‍ട്ടോ ബാഗിയോ  Roberto Baggio Injured  റോബര്‍ട്ടോ ബാഗിയോയ്‌ക്ക് പരിക്ക്
Roberto Baggio (Getty Images)

വത്തിക്കാന്‍ സിറ്റി: ജുവന്‍റസ്-എസി മിലാന്‍ ക്ലബ്ബുകളിലെ മുന്‍ താരം റോബര്‍ട്ടോ ബാഗിയോയ്ക്ക് സ്വന്തം വീട്ടില്‍ നടന്ന മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെ പരിക്ക്. ഇറ്റലിയിലെ വസതിയില്‍ കടന്ന ആയുധധാരികളായ മോഷ്‌ടാക്കളെ നേരിടുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇന്നലെ (ജൂണ്‍ 20) പ്രാദേശിക സമയം രാത്രി 10 മണിക്കാണ് സംഭവം.

അല്‍ട്ടാവില്ല വിസെന്‍റിനയിലെ വസതിയിലേക്ക് ആയുധധാരികളായ അഞ്ച് പേര്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. ടെലിവിഷനില്‍ അദ്ദേഹവും കുടുംബവും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇറ്റലിയും സ്‌പെയിനും തമ്മിലുള്ള മത്സരം കണ്ടു കൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണം 40 മിനിറ്റോളം നീണ്ടു.

മര്‍ദനത്തില്‍ താരത്തിന്‍റെ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അദ്ദേഹം ചികിത്സ തേടിയതായും റിപ്പോര്‍ട്ടുണ്ട്. അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന് നെറ്റിയില്‍ പരിക്കേറ്റതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്‌തു. അക്രമികള്‍ തോക്ക് കൊണ്ട് നെറ്റിയില്‍ ശക്തമായി മര്‍ദിക്കുകയായിരുന്നു.

ബാഗിയോയെയും കുടുംബത്തെയും ഒരു മുറിയില്‍ പൂട്ടിയിട്ട ശേഷം മോഷ്‌ടാക്കള്‍ വീട് മുഴുവന്‍ കൊള്ളയടിച്ചതായാണ് വിവരം. മോഷണം പോയ വസ്‌തുക്കളുടെ മൂല്യം ഇതുവരെ കണക്കാക്കിയിട്ടില്ല. ബാഗിയോയുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ സംഭവം അവരെ പിടിച്ചുലച്ചിട്ടുണ്ട്.

മോഷ്‌ടാക്കൾ പോയതിനുശേഷം ബാഗിയോ തങ്ങളെ പൂട്ടിയിട്ട മുറിയുടെ പൂട്ട് തകര്‍ത്ത് പുറത്തിറങ്ങി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് ഇവ പരിശോധിച്ച് വരികയാണ്.

അമേരിക്കയില്‍ നടന്ന 1994ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിയെ നയിച്ചത് ബാഗിയോ ആയിരുന്നു. എന്നാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ടീമിന് കപ്പ് നഷ്‌ടമായി. ബ്രസീൽ തങ്ങളുടെ നാലാം ലോകകപ്പ് വിജയം നേടുകയും ചെയ്‌തു. 2004ല്‍ വിരമിക്കും മുമ്പ് അദ്ദേഹം എസി മിലാനും ഇന്‍റര്‍മിലാനും വേണ്ടി കളിച്ചിട്ടുണ്ട്. മൂന്ന് ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതി ബാഗിയോയുടെ പേരിലാണ്.

Also Read;കോട്ടയത്ത് മൂന്നിടത്ത് മോഷണം; പ്രതികളുടെ ദൃശ്യം സിസിടിവിയിൽ, അന്വേഷണം ഊർജിതം

ABOUT THE AUTHOR

...view details