ഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞിരുന്ന എട്ട് നാവിക സേനാംഗങ്ങളെ മോചിപ്പിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ അവകാശവാദവുമായി ബി ജെ പി രംഗത്ത് (Release of Ex-Navy Personnel by Qatar is Big Diplomatic Win for India). മുന്‍ ഇന്ത്യൻ നാവിക സേനാംഗങ്ങളെ മോചിപ്പിച്ചത് ബിജെപി സർക്കാരിന്‍റെ ഇടപെടലിലൂടെയാണെന്നും ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണെന്നും പറഞ്ഞാണ് ബിജെപി രംഗത്തെത്തിയത്. ഖത്തർ കോടതിയാണ് മലയാളി ഉൾപ്പെടെയുള്ള എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചത്. വിധി പ്രസ്‌താവിച്ച് മൂന്നരമാസത്തിനു ശേഷമാണ് സേനാംഗങ്ങളുടെ മോചനം.
"ഒരു ഘട്ടത്തിൽ നാവിക സേനാംഗങ്ങളുടെ മോചനം സാധ്യമാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് തോന്നിയിരുന്നു. എന്നാൽ സുരക്ഷിതരായി അവർ തിരിച്ചെത്തി. ഓരോ ഇന്ത്യക്കാരനെ സംബന്ധിച്ചും അത് വലിയ വാർത്തയാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇടപെടൽ എത്രമാത്രമാണെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. "ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമാണ് ഇത്. നമ്മുടെ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ എത്ര നന്നായാണ് ചർച്ചകൾ നടത്തിയതെന്ന് ഇതിലൂടെ കാണിച്ചു തരികയാണ്'' - ബിജെപി വക്താവ് ഷാസിയ ഇൽമി പറഞ്ഞു.