ദേർ അൽ-ബലാഹ്:ഹമാസുമായുള്ള 15 മാസത്തെ യുദ്ധത്തിന് ശേഷം വെടിനിർത്തലുണ്ടായതോടെ പലസ്‌തീനികളെ ഗാസയിലേക്ക് മടങ്ങാൻ അനുവദിച്ച് ഇസ്രയേൽ. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ആയിരക്കണക്കിന് പലസ്‌തീനികളാണ് ഗാസയിലേക്ക് മടങ്ങിയത്.
നൂറുകണക്കിന് പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുന്നതിനായി തീവ്രവാദി സംഘം ബന്ദികളെ വിട്ടയച്ച ക്രമത്തിൽ മാറ്റം വരുത്തിയതായി ആരോപണമുയർന്നിരുന്നു. തുടർന്ന് ഹമാസും ഇസ്രയേലും തമ്മിൽ തർക്കം തുടരുകയും ബന്ദികളെ മോചിപ്പിക്കുന്നത് രണ്ട് ദിവസത്തേക്ക് വൈകിപ്പിക്കുകയും ചെയ്‌തു. തുടർന്ന മധ്യസ്ഥരുടെ ഇടപെടൽ മൂലമാണ് തർക്കം പരിഹരിച്ചത്.
2023 ഒക്ടോബർ 7ന് ഹമാസിന്‍റെ ആക്രമണത്തിൽ പിടിക്കപ്പെട്ട ഡസൻ കണക്കിന് ബന്ദികളുടെ മോചനത്തിനുവേണ്ടിയാണ് ഇസ്രയേൽ യുദ്ധം ആരംഭിച്ചത്. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ഇസ്രയേൽ വടക്കൻ പ്രദേശത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. 2023 ഒക്ടോബറിൽ ഏകദേശം ഒരു ദശലക്ഷം ആളുകൾ തെക്കോട്ട് പലായനം ചെയ്‌തു. യുദ്ധത്തിലെ ഏറ്റവും വലിയ പോരാട്ടവും ഏറ്റവും വലിയ നാശവും വടക്കൻ പ്രദേശത്താണ് സംഭവിച്ചിരിക്കുന്നത്.
ചെക്ക്‌പോസ്‌റ്റ് തുറക്കുന്നത് വൈകിപ്പിച്ചു:വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന ചെക്ക്‌പോസ്‌റ്റ് തുറക്കുന്നത് ഇസ്രയേൽ വൈകിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അർബൽ യെഹൂദ് എന്ന വനിതാ ബന്ദിയെ മോചിപ്പിക്കുന്നതുവരെ പലസ്‌തീനികളെ ഗാസയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു. ആദ്യ ഘട്ടത്തിൽ മോചിപ്പിക്കാൻ തീരുമാനിച്ച ബാക്കിയുള്ള ബന്ദികൾ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ ഹമാസ് പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.
അതേസമയം ചെക്ക്‌പോസ്‌റ്റ് തുറക്കാത്തതിലൂടെ ഇസ്രയേൽ കരാർ ലംഘിച്ചെന്ന് ഹമാസ് ആരോപിച്ചു. മധ്യസ്ഥത വഹിക്കുന്ന ഗൾഫ് രാഷ്ട്രമായ ഖത്തർ, വെള്ളിയാഴ്‌ചയ്ക്ക് മുമ്പ് യെഹൂദിനെയും മറ്റ് രണ്ട് ബന്ദികളെയുമെല്ലാം മോചിപ്പിക്കാൻ ധാരണയിലെത്തിയതായി ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വനിതാ സൈനികയായ ബെർഗർ ഉൾപ്പെടെയുള്ള ബന്ദികളുടെ മോചനം വ്യാഴാഴ്‌ച നടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസ്‌താവനയിൽ പറഞ്ഞു. അടുത്ത ശനിയാഴ്‌ച മൂന്ന് ബന്ദികളെ മോചിപ്പിക്കാൻ നിശ്ചയിച്ചിരുന്നതിന് പുറമേയാണിതെന്നും അദ്ദേഹം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു. ആറ് ആഴ്‌ച നീണ്ടുനിൽക്കുന്ന വെടിനിർത്തലിന്‍റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട ബന്ദികളെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങളുടെ പട്ടികയും ഹമാസ് കൈമാറി.