കേരളം

kerala

By ETV Bharat Kerala Team

Published : Mar 15, 2024, 5:59 PM IST

ETV Bharat / international

ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചരണങ്ങള്‍ക്കുമെതിരെ പൊരുതാം ; മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം

ഇസ്ലാമിനും, വിശ്വാസികൾക്കുമെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചരണങ്ങള്‍ക്കും എതിരെ പൊരുതാനാണ് ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കുന്നത്

Islamophobia  International Day  Anti Muslim Hatred  United Nations
International Day To Combat Islamophobia 2024: Condemning Anti-Muslim Hatred

ഹൈദരാബാദ് :ലോകത്തിന്‍റെ പല ഭാഗത്തും മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങളും വിവേചനവും വർധിച്ചുവരികയാണ്. ഇത് മുന്‍നിര്‍ത്തിയാണ് രണ്ടുവർഷം മുൻപ് മാർച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനമായി ആചരിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഒഐസി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ്) അവതരിപ്പിക്കുന്നത്.

57 ഒഐസി രാജ്യങ്ങള്‍ക്കുപുറമെ റഷ്യയും, ചൈനയും പ്രമേയത്തെ അനുകൂലിച്ചു. തുടർന്നാണ് ആഗോള തലത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാന്‍ അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിക്കുന്നത്. എന്നാല്‍ ഇതിനോട് ഇന്ത്യ യോജിച്ചിരുന്നില്ല (March 15; International Day To Combat Islamophobia 2024).

മറ്റ് മതങ്ങളെ മാറ്റിനിര്‍ത്തി, ഒരു മതത്തിനെതിരായ വിദ്വേഷം മാത്രമുന്നയിച്ച് അന്താരാഷ്ട്രതലത്തില്‍ ദിനാചരണം നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും ഇത് യുക്തിപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ യുഎന്നില്‍ വിമര്‍ശനമുയര്‍ത്തിയത്. ഫ്രാന്‍സിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും പ്രതിനിധികളും പ്രമേയത്തിനെതിരെ സമാന വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

ഇസ്ലാമോഫോബിയ വിരുദ്ധദിനത്തിൻ്റെ ചരിത്രം :2018-ൽ ഐക്യരാഷ്ട്രസഭ നിയുക്തമാക്കിയതാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം. 2019-ൽ 51 നിരപരാധികളുടെ ജീവൻ പൊലിഞ്ഞ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളി വെടിവയ്പ്പിൻ്റെ വാർഷികത്തോടനുബന്ധിച്ച് ഇസ്‌ലാമോഫോബിയ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി മാർച്ച് 15 ഉപയോഗപ്പെടുത്തുകയായിരുന്നു.

അനിയന്ത്രിതമായ ഇസ്‌ലാമോഫോബിയയുടെ വിനാശകരമായ അനന്തരഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, സഹിഷ്‌ണുത, ഐക്യദാർഢ്യം എന്നിവയുടെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുന്നതിനുമാണ് ഈ ദിവസം (March 15; International Day To Combat Islamophobia 2024). ഇസ്ലാമിനും, വിശ്വാസികൾക്കുമെതിരെ നടക്കുന്ന ഭീതിപടര്‍ത്തലിനും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ പൊരുതാനാണ് ഇസ്ലാമോഫോബിയ വിരുദ്ധദിനം.

എന്താണ് ഇസ്ലാമോഫോബിയ? :ഇസ്ലാം മതത്തോടും, മതവിശ്വാസികളോടുമുള്ള വിദ്വേഷം കലര്‍ന്ന സമീപനത്തെയാണ് ഇസ്ലാമോഫോബിയായി വിലയിരുത്തുന്നത്. ഇത് പലപ്പോഴും വിദ്വേഷപ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും വിശ്വാസത്തിന്‍റെ പേരില്‍ ഒരു വിഭാഗം മനുഷ്യര്‍ സാമൂഹികവും രാഷ്ട്രീയവുമായ വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നു.

ലോകത്താകമാനം 200 കോടിയിലധികം മുസ്ലിങ്ങളുണ്ട്. അവരില്‍ ബഹുഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസത്തിന്‍റെ പേരില്‍ മുസ്ലിങ്ങള്‍ മുന്‍വിധികള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് രാജ്യത്ത് പരക്കെയുള്ള ആരോപണം.

വിദ്വേഷ പ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങൾ, സമൂഹം, രാഷ്ട്രീയം, സ്ഥാപനങ്ങൾ എന്നിവയിലെ വ്യവസ്ഥാപിത വിവേചനം തുടങ്ങി പല രൂപങ്ങളിൽ ഇസ്ലാമോഫോബിയ പ്രകടമാണ്. മുസ്‌ലിങ്ങള്‍ പലപ്പോഴും നിഷേധാത്മക മനോഭാവങ്ങളും, തിരസ്‌കരണങ്ങളും, ഭയവും, അവഹേളനവും അതുപോലെ പൊതുസ്ഥലങ്ങളിൽ തങ്ങളുടെ വിശ്വാസം പരസ്യമായി ആചരിക്കുന്നതിൻ്റെ പേരിൽ അപമാനവും അധിക്ഷേപവും നേരിടേണ്ടി വരുന്നു.

മുസ്‌ലിങ്ങളെ കുറിച്ചുള്ള മാധ്യമ ചിത്രീകരണങ്ങൾ, തൊഴിലിടത്തിലും പാർപ്പിടത്തിലും ഉള്ള വിവേചനം, നിയമ നിർവഹണ ഏജൻസികളുടെ വർധിച്ച നിരീക്ഷണവും മേൽനോട്ടവും തുടങ്ങി ലോകമെമ്പാടുമുള്ള മുസ്ലിം സമുദായാംഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ കൂടുതൽ വഷളാവുകയാണ്.

ഇസ്ലാമോഫോബിയ ചെറുക്കാന്‍ :ഇസ്‌ലാമോഫോബിയയെ ചെറുക്കാന്‍ നിയമനിർമ്മാണ നടപടികൾ, പൊതു ബോധവത്കരണ ക്യാമ്പെയ്‌നുകൾ, വിദ്യാഭ്യാസ സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ സമീപനം ആവശ്യമാണ്. വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ നിയമ നിർമ്മാണം നടത്തി, വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനുമുള്ള പ്രോട്ടോക്കോളുകൾ നടപ്പിലാക്കണം. മുസ്ലിങ്ങളെയും ഇസ്ലാമിനെയും കുറിച്ചുള്ള തെറ്റായ വിശ്വാസങ്ങളും മുൻവിധികളും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പൊതു വിദ്യാഭ്യാസ സംരംഭങ്ങൾ ആരംഭിച്ച് നിരവധി സർക്കാരുകൾ ഇസ്ലാമോഫോബിയയോട് പ്രതികരിച്ചിട്ടുണ്ട്.

തീവ്രവാദം ഒരു മതവുമായോ, ഏതെങ്കിലും ദേശീയതയുമായോ, ഏതെങ്കിലും നാഗരികതയുമായോ, ഏതെങ്കിലും വംശീയ വിഭാഗവുമായോ ബന്ധിപ്പിക്കാൻ പാടില്ല. മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനവും മതങ്ങളുടെയും വിശ്വാസങ്ങളുടെയും ബഹുസ്വരത അടിസ്ഥാനമാക്കിയുള്ള സമാധാനത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.

ഏത് തരത്തിലുള്ള മുൻവിധികളെയും ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് വിദ്യാഭ്യാസമാണ്. ഇസ്‌ലാമോഫോബിയയെ കുറിച്ചും അത് തെറ്റാകാനുള്ള കാരണങ്ങളെ കുറിച്ചും അവബോധം വളർത്തിക്കൊണ്ട് സ്‌കൂളിലോ ജോലിസ്ഥലത്തോ സ്വന്തം സമൂഹത്തിലോ ഇത് ചെയ്യാൻ കഴിയും.

മനസ്സാക്ഷി, മതം, വിശ്വാസം എന്നിവയില്‍ സ്വാതന്ത്ര്യത്തിനും അതുപോലെ തന്നെ നിരസിക്കാനോ പരിഷ്‌കരിക്കാനോ ഉള്ള കഴിവിനും എല്ലാവര്‍ക്കും അർഹതയുണ്ട്. ആരാധന, ആചാരങ്ങള്‍ എന്നിവയിൽ ഒറ്റയ്‌ക്കോ കൂട്ടമായോ പരസ്യമായോ സ്വകാര്യമായോ തങ്ങളുടെ വീക്ഷണങ്ങൾ പ്രകടിപ്പിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും മനസ്സിലാക്കുന്ന സമൂഹം ഉണ്ടാകേണ്ടതുണ്ട്.

എന്നാല്‍, ആഗോളതലത്തിൽ പ്രകടമാവുന്ന വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ജ്വാലകൾ കെടുത്താനും ചുരുങ്ങിയപക്ഷം വ്യാപിക്കാതിരിക്കാനും രണ്ട് വർഷം മുൻപ് യുഎൻ പ്രഖ്യാപിച്ച ഇസ്ലാമോഫോബിയ ദിനാചരണം എത്രകണ്ട് ഫലപ്രദമാകുമെന്നതിൽ ഇപ്പോഴും ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details