വാഷിങ്ടൺ (യുഎസ്) :യുഎസിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ആഭരണങ്ങൾ ഇറക്കുമതി ചെയ്‌തതിനും അനധികൃതമായി കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനും ലൈസൻസില്ലാത്ത പണം കൈമാറിയതിനും ഇന്ത്യൻ ആഭരണ വ്യവസായിക്കെതിരെ കുറ്റം ചുമത്തിയതായി യുഎസ് അഭിഭാഷകൻ പറഞ്ഞു (Indian American Jeweller Indicted In Multi-Million Dollar International Trade Fraud). ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മോനിഷ്‌കുമാർ കിരൺകുമാർ ദോഷി ഷാ (39) ആണ് അറസ്‌റ്റിലായത്.
ഫെബ്രുവരി 26 ന് നൊവാർക്ക് ഫെഡറൽ കോടതിയിൽ മോനിഷ്‌കുമാർ ഹാജരായി. മോനിഷ് ദോഷി ഷാ എന്ന ഷായെ 100,000 യുഎസ് ഡോളറിന്‍റെ ബോണ്ടിൽ വിട്ടയച്ചു. തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയതിനും, ലൈസൻസില്ലാത്ത പണം കൈമാറ്റം ചെയ്യാൻ സഹായിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
2015 ജനുവരി മുതൽ 2023 സെപ്‌തംബർ വരെ, തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നും യുഎസിലേക്ക് ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള തീരുവ ഒഴിവാക്കാനുള്ള പദ്ധതിയിൽ ഷാ ഏർപ്പെട്ടിരുന്നതായി രേഖകൾ പറയുന്നു. തുർക്കിയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ചരക്കുകൾ കയറ്റി അയയ്‌ക്കാൻ അദ്ദേഹം തന്‍റെ ഗൂഢാലോചനക്കാരോട് നിർദേശിക്കുകയാണ് ചെയ്യുക, നേരിട്ട് ഇവിടുന്ന് യു എസിലേക്ക് ചരക്ക് അയക്കുകയാണെങ്കിൽ 5.5 ശതമാനം തീരുവയ്‌ക്ക് വിധേയമാകും, ഇത് ഒഴിവാക്കാൻ ദക്ഷിണ കൊറിയയിലെ ഷായുടെ കമ്പനികളിൽ ഒന്നിലേക്കാണ് ചരക്കുകൾ എത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ഷായുടെ ഗൂഢാലോചനക്കാർ ആഭരണങ്ങളിലെ ലേബലുകൾ മാറ്റി, തുർക്കി, ഇന്ത്യ എന്നതിന് പകരം ദക്ഷിണ കൊറിയയിൽ നിന്നുള്ള ചരക്കാണെന്ന് പ്രസ്‌താവിക്കുകയും, അവ യുഎസിലെ അവന്‍റെ ഉപഭോക്താക്കൾക്കോ അയച്ചുകൊടുക്കുകയും ചെയ്യും. അതുവഴി നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.