കേരളം

kerala

ETV Bharat / international

യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എന്തും ചെയ്യുമെന്ന് മോദി; റഷ്യയില്‍ ഊഷ്‌മള സ്വീകരണം, ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച നടത്തും

റഷ്യ-യുക്രെയ്‌ൻ മേഖലകളില്‍ കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളെയും ഇന്ത്യ പൂര്‍ണമായി പിന്തുണയ്‌ക്കുന്നുവെന്ന് മോദി

MODI PUTIN  UKRAIN RUSSIA WAR  BRICS SUMMIT  INDIA RUSSIA
The 16th BRICS Summit in Kazan is being held under the chairmanship of Russia (X)

By ETV Bharat Kerala Team

Published : 5 hours ago

മോസ്‌കോ: റഷ്യ-യുക്രെയ്‌ൻ സംഘർഷം സമാധാനപരമായ രീതിയിൽ പരിഹരിക്കണമെന്നും അതിനായി സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി നടന്ന ചർച്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. 16-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെത്തിയ മോദി പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തി.

പഴയത് പോലെ സമാധാനവും സുസ്ഥിരതയും റഷ്യ-യുക്രെയ്‌ൻ മേഖലകളില്‍ കൊണ്ടുവരാനുള്ള എല്ലാ പരിശ്രമങ്ങളെയും ഇന്ത്യ പൂര്‍ണമായി പിന്തുണയ്‌ക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റഷ്യയിലേക്കുള്ള തന്‍റെ രണ്ടാമത്തെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും നയതന്ത്ര ബന്ധം ഊര്‍ജിതമാക്കാനും സാധിച്ചെന്നും മോദി പറഞ്ഞു.

'റഷ്യയും യുക്രെയ്‌നും തമ്മിൽ നിലനിൽക്കുന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഞാൻ നേരത്തെ പറഞ്ഞതുപോലെ, പ്രശ്‌നങ്ങൾ സമാധാനപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മേഖലയില്‍ സമാധാനത്തിന്‍റെയും സ്ഥിരതയുടെയും തിരിച്ചുവരവിനെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. ഞങ്ങളുടെ എല്ലാ ശ്രമങ്ങളും മാനവികതയ്ക്കാണ് മുൻഗണന നൽകുന്നത്. വരും സമയങ്ങളിൽ സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണ്,' -എന്ന് മോദി പറഞ്ഞു.

ജൂലൈയിൽ മോസ്‌കോയിൽ പുടിനുമായി നടത്തിയ ഉച്ചകോടി ചർച്ചകളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. തങ്ങളുടെ വാർഷിക ഉച്ചകോടി എല്ലാ മേഖലകളിലും സഹകരണം ശക്തിപ്പെടുത്താൻ സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.

ബ്രിക്‌സിന്‍റെ അധ്യക്ഷ പദവിയുള്ള റഷ്യൻ പ്രസിഡന്‍റ് പുടിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, പല രാജ്യങ്ങളും ബ്രിക്‌സില്‍ ചേരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ആഗോള വികസന അജണ്ടയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സംവാദത്തിനും ചർച്ചകൾക്കുമുള്ള സുപ്രധാന വേദിയാണ് ബ്രിക്‌സ് ഉച്ചകോടിയെന്നും മോദി നേരത്തെ പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു. ബ്രിക്‌സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി റഷ്യയില്‍ എത്തിയത്.

ചൈനീസ് പ്രസിഡന്‍റുമായി ചര്‍ച്ച നടത്താൻ മോദി

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഷി ജിൻ പിങ്ങുമായി മോദി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ബ്രിക്‌സിന്‍റെ വിപുലീകരണം ആഗോള വികസനത്തിനുള്ള ആക്കം കൂട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. ഒക്‌ടോബർ 22 മുതൽ 24 വരെ റഷ്യയുടെ അധ്യക്ഷതയിലാണ് കസാനിൽ 16-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോദിക്ക് ഊഷ്‌മള സ്വീകരണം:

റഷ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മള സ്വീകരണമാണ് പുടിൻ ഭരണകൂടം ഒരുക്കിയത്. കസാനിലെ ഹോട്ടൽ കോർസ്‌റ്റണിൽ എത്തിയ മോദിയെ റഷ്യയിലെ കലാകാരന്മാര്‍ അവരുടെ തനതായ രീതിയിലുള്ള നൃത്തം ചെയ്‌താണ് സ്വീകരിച്ചത്. കസാനിലെ സ്വീകരണത്തിന് നന്ദിയെന്നും ഇന്ത്യൻ സമൂഹം അവരുടെ നേട്ടങ്ങൾ കൊണ്ട് ലോകമെമ്പാടും അറിയപ്പെടുന്നുവെന്നും മോദി പറഞ്ഞു.

'ഞങ്ങൾ വളരെ ആവേശഭരിതരും സന്തോഷത്തിലുമാണ്, ഏകദേശം മൂന്ന് മാസത്തോളം ഞങ്ങൾ ഈ നൃത്തത്തിനായി റിഹേഴ്‌സൽ ചെയ്‌തു. ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയെ ശരിക്കും ഇഷ്‌ടമാണ്' എന്ന് മോദിയുടെ വരവിനെ കുറിച്ച് ഒരു റഷ്യൻ കലാകാരി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Read Also:'ബ്രിക്‌സ് രാജ്യങ്ങളുമായുള്ള സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നു': പ്രധാനമന്ത്രി നരേന്ദ്ര മോദി

ABOUT THE AUTHOR

...view details