കേരളം

kerala

By ETV Bharat Health Team

Published : 4 hours ago

ETV Bharat / health

ലോക ഹൃദയ ദിനം: ചെറുപ്പക്കാരിൽ ഹൃദ്രോഗം വർധിക്കുന്നു; അമിത വ്യായാമം അപകടം - World Heart day 2024

ചെറിയ തോതിലുള്ള മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലതോ? നെഞ്ചെരിച്ചില്‍ ഗ്യാസോ ഹൃദയാഘാതമോ എന്ന് അറിയാം? തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്‌ടറുമായ ഡോ കെ ശിവപ്രസാദ് വിശദീകരിക്കുന്നു.

HEART DISEASE RISING AMONG YOUTH  ലോക ഹൃദയ ദിനം  HEART ATTACK RISKS  CASUES OF HEART DISEASE
Representative Image (ETV Bharat)

ര്‍ഷം തോറും 18 മില്യണ്‍ മരണങ്ങളാണ് ലോകത്ത് ഹൃദ്രോഗം മൂലം സംഭവിക്കുന്നത്. ലഘുവായ ജീവിതചര്യയില്‍ നേരിയ വ്യത്യാസങ്ങള്‍, പുകവലി, മാനസിക സമ്മര്‍ദ്ദം, ഭക്ഷണ രീതി എന്നിവയില്‍ മാറ്റം കൊണ്ടു വന്നാല്‍ ഹൃദ്രോഗ സാധ്യതയില്‍ നിന്നും രക്ഷപ്പെടാനാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗത്തിന് ചികിത്സ തേടുന്നവരില്‍ കുറഞ്ഞത് 10 മുതല്‍ 15 ശതമാനം വരെ ചെറുപ്പക്കാരാണ്. അതിൽ 23 വയസുകാരന്‍ വരെയുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവിയും കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്‌ടറുമായ ഡോ കെ ശിവപ്രസാദ് പറയുന്നു.

12 വയസില്‍ പുകവലി തുടങ്ങിയ 23 വയസുള്ള ചെറുപ്പക്കാരനെ താൻ തന്നെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ ബാധിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും സൗജന്യ ചികിത്സ സംവിധാനങ്ങള്‍ തേടി പിടിക്കുന്നത് അപ്രാപ്ര്യമാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ സൗജന്യ ചികിത്സാ കാര്‍ഡ് കൃത്യമായി പുതുക്കി സൂക്ഷിക്കുന്നവരാണെങ്കില്‍ ഹൃദ്രോഗ ബാധയുണ്ടായ ശേഷം ആ കാര്‍ഡുമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ എത്തിയാൽ 13 മിനിട്ടുകള്‍ക്കുള്ളില്‍ ആന്‍ജിയോപ്ലാസ്റ്റി പൂര്‍ത്തിയാക്കി ഐസിയുവിലേക്കു മാറ്റുന്നതിനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. അതിനാല്‍ സൗജന്യ ചികിത്സ തേടുന്നവര്‍ അരവരുടെ ഹെല്‍ത്ത് കാര്‍ഡ് എപ്പോഴും കൃത്യമായി പുതുക്കി സൂക്ഷിക്കേണ്ടതാണ്.

ഗ്യാസ് എന്ന വില്ലന്‍

രോഗം തടയുന്നതാണ് രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതെന്ന പൊതു തത്വം എന്തു കൊണ്ടും ഹൃദ്രോഗത്തിന്‍റെ കാര്യത്തിലും ശരിയാണ്. 45 -ാം വയസിനിടയിൽ ഗ്യാസിന്‍റെ ഉപദ്രവം നേരിടാത്ത ഒരാള്‍ക്ക് പെട്ടെന്നൊരു ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഗ്യാസാണെന്ന് കരുതി ചികിത്സ തേടാതിരിക്കരുത്. ഹൃദയാഘാതം ഗ്യാസ് പോലെ അനുഭവപ്പെട്ടേക്കാം. അതാണ് ഇതിലെ ചതിവ്. പല ഡോക്‌ടര്‍മാര്‍ പോലും ഈ ചതിക്കുഴിയില്‍ വീണു പോയിട്ടുണ്ട്. ഗ്യാസ് വന്നത് കൊണ്ടു ആരും മരിക്കില്ല. എന്നാല്‍ ഗ്യാസാണെന്ന് തോന്നിയാലും ഇ സി ജി എടുക്കുന്നത് എപ്പോഴും നല്ലതാണ്.

മദ്യാപനം അപകടമാകാം

മദ്യപാനശീലം ചിലര്‍ക്ക് ആസക്തിയാണ്. സാമൂഹിക ആചാരമെന്ന നിലയില്‍ മദ്യപാന ശീലം തുടരുന്നവരുണ്ട്. അമിത മദ്യപാനം കരള്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വഴിവെക്കും. ചെറിയ തോതില്‍ മദ്യപാനം സുരക്ഷിതമാണോയെന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. ഹൃദയാഘാതത്തിനെ തടയുന്ന എച്ച് ഡി എല്‍(ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍) ഘടക കൊളസ്ട്രോള്‍ മദ്യപാനം അധികമായി ഇല്ലാത്തവര്‍ക്കിടയില്‍ ചെറിയ തോതില്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ഇതിനുള്ള വ്യക്തമായ തെളിവുകളോ ശാസ്ത്രീയ നിര്‍ദ്ദേശങ്ങളോ വന്നിട്ടില്ല. എന്നാൽ മദ്യപാനശീലം അമിതമാകുന്നത് അപകടം തന്നെയാണ്.

ഹൃദയം ദേവാലയം, അമിത വ്യായാമം അപകടം

നമ്മുടെ ശരീരത്തിലെ രക്തചംക്രമണം നിയന്ത്രിക്കുന്ന ഏക അവയവമാണ് ഹൃദയം. ഇതു നിലയ്ക്കുമ്പോഴാണ് ഹൃദയസ്‌തംഭനം ഉണ്ടാവുക. ഹൃദയസ്‌തംഭനമുണ്ടായാല്‍ ഓപ്പറേഷന്‍ തീയേറ്ററില്‍ ഹൃദയം പുറത്തെടുത്തു കൈ കൊണ്ടു പമ്പ് ചെയ്യാനാകും. ഞങ്ങള്‍ ഡോക്‌ടര്‍മാര്‍ അതു ചെയ്യാറുണ്ട്. എന്നാല്‍ പുറത്തു ഇതു ചെയ്യാനാകില്ല. ക്രമമായ ഒരു സമ്മര്‍ദ്ദം ഈ ഘട്ടത്തില്‍ നെഞ്ചിന്‍ കൂടില്‍ ചെലുത്തണം. അങ്ങനെ സമ്മര്‍ദ്ദം കൊടുക്കുമ്പോള്‍ ചിലപ്പോള്‍ ചെറിയ എല്ലുകള്‍ വരെ പൊട്ടിയേക്കാം.

എല്ല് പൊട്ടിയാലും 70-80 മില്ലി മീറ്റര്‍ രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ ഉണ്ടാക്കാന്‍ തരത്തിലാകണം നെഞ്ചില്‍ അമര്‍ത്തേണ്ടത്. ഇതു സംഭവിച്ചാല്‍ രോഗിയെ മരണപ്പെടാതെ ആശുപത്രിയില്‍ എത്തിക്കാനാകും. 4 മിനിറ്റിനകം ഇതു ചെയ്യുകയും വേണം. അതു വൈകിയാല്‍ ആളുടെ തലച്ചോര്‍ മരിക്കാന്‍ വരെ സാധ്യതയുണ്ട്. ആരും എവിടെയും മരണപ്പെടാമെന്നുള്ളതാണ് ഹൃദയാഘാതത്തിന്‍റെ പ്രശ്‌നം.

ഹൃദയാഘാതമുണ്ടായാല്‍ എപ്പോഴും ഒരു കാര്‍ഡിയോളജിസ്റ്റ് അടുത്തുണ്ടാകണമെന്നില്ല. എന്നാല്‍ ഹൃദയത്തെ പുനരുജീവിപ്പിക്കാന്‍ ആര്‍ക്കും കഴിയും. കഴുത്തിലെ ഞരമ്പില്‍ പള്‍സ് ഇല്ലെങ്കിലും ശ്വാസമില്ലെങ്കിലും ഹൃദഘാതമാണെന്ന് മനസിലാക്കാം. കാര്‍ഡിയാക് മസാജ് എന്ന ഈ രീതിയിലൂടെ ഹൃദയസ്‌തംഭനത്തിന് ശേഷം ആശുപത്രിയില്‍ എത്തുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ 60 ശതമാനം സാധ്യതയുണ്ട്.

ഹൃദയധമനിയിലെ ചെറിയൊരു തടസവും ഹൃദയാഘാതമുണ്ടാക്കാം. ഇന്ന് കാര്‍ഡിയോമയോപതി എന്ന രോഗം ചെറുപ്പക്കാരില്‍ വ്യാപകമായി കണ്ടു വരുന്നു. 10 അല്ലെങ്കില്‍ 12 മില്ലി മീറ്ററായിരിക്കും ഹൃദയത്തില്‍ ഭിത്തികളുടെ കട്ടി. അതു 25, 30 മില്ലി മീറ്ററാകുന്നത് ഈ രോഗാവസ്ഥയ്ക്ക് കാരണമാകും. അങ്ങനെയുള്ളവരുടെ ഹൃദയത്തിന്‍റെ പേശികള്‍ക്ക് ഇടിപ്പു വ്യത്യാസമുണ്ടാക്കുന്ന സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഹൃദയത്തിന്‍റെ താളം തെറ്റുകയും പമ്പ് നിലയ്ക്കുകയും മരണപ്പെടുകയും ചെയ്യും.

അമിത വ്യായാമവും ഇതിനൊരു കാരണമാണ്. എക്കോ പരിശോധന വഴി ഇതു കണ്ടുപിടിക്കാനാകും. ഹൃദ്രോഗത്തെ സംബന്ധിച്ച് പലപ്പോഴും രോഗമില്ലെന്ന് പറഞ്ഞു മനസിലാക്കിയാലും പലരും തനിക്ക് രോഗം മാറിയെന്ന് വിശ്വസിക്കില്ല. ഇവര്‍ക്ക് ഒരു മാനസികാരോഗ്യ വിദഗ്‌ധന്‍റെ സേവനം ലഭ്യമാക്കണം. താനൊരു രോഗിയാണെന്ന് സദാ ചിന്തിച്ചു നടക്കുന്ന ഹൈപ്പോകോന്‍ഡ്രിയാസിസ് എന്ന രോഗാവസ്ഥയാണിത്. സ്വമേധയാ തനിക്ക് രോഗമെന്ന് ചിന്തിച്ച് ഇത്തരത്തില്‍ ആശുപത്രിയില്‍ എത്തുന്നവരുണ്ട്. കൗണ്‍സിലിംഗ് സഹായം മാത്രമാണ് ഇതിന് പ്രതിവിധി.

ഏത്തക്ക ചിപ്‌സ് അപകടകാരി, പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് കേക്ക് ഒഴിവാക്കാം, തണ്ണിമത്തന്‍ ബെസ്റ്റ്

കേക്ക്, ബിസ്‌കറ്റ്, ചിപ്‌സ്, ബര്‍ഗര്‍, പിസ, ചോക്ലേറ്റ് സീറ്റ്സ്, സോഫ്‌ട് ട്രിങ്ക്‌സ്, സംസ്‌കരിച്ച മാംസം, പൊരിച്ച ആഹാര പദാര്‍ത്ഥങ്ങള്‍, ഐസ്‌ക്രീം എന്നിവ പരമാവധി ഒഴിവാക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പ് കുറവുള്ള മാംസം, മത്സ്യം എന്നിവ നല്ലതാണ്. റെഡ് മാംസവും ടിന്‍ ചെയ്‌ത ഭക്ഷ്യവസ്‌തുക്കളും പൂര്‍ണമായും ഒഴിവാക്കണം.

പാക്കറ്റില്‍ വരുന്ന ചിപ്‌സ് പോലുള്ള സാധനങ്ങള്‍ ഒഴിവാക്കണം. ഒരു എത്തക്ക ചിപ്‌സ് എടുത്ത് നിങ്ങള്‍ കത്തിച്ചു നോക്കുക. അങ്ങനെ കത്തിക്കുമ്പോള്‍ മൂന്ന് തുള്ളി എണ്ണ താഴെ വീഴുന്നത് കാണാം. ഒരു ചിപ്‌സ് കഴിക്കുമ്പോള്‍ മൂന്ന് തുള്ളി എണ്ണ നമ്മുടെ വയറ്റിലെത്തുന്നതിന്‍റെ തെളിവാണിത്. അതിന്‍റെ ആവശ്യമില്ല. വീട്ടിലുണ്ടാക്കിയാലും ഇങ്ങനെ തന്നെയാകും.

പിറന്നാളാഘോഷങ്ങള്‍ക്ക് ക്രീമി കേക്കുകള്‍ വാങ്ങി കഴിക്കുന്നതിന് പകരം ഒരു തണ്ണിമത്തന്‍ കഴിക്കുന്നതാകും നല്ലത്. ഒരു ദിവസം വേണ്ട കാലറിയുടെ ഇരട്ടിയിലധികമാണ് നാം ഒരു പീസ് കേക്കിലൂടെ അകത്താക്കുന്നത്. സദ്യ തന്നെ 800 കാലറിയില്‍ കൂടുതലുണ്ട്. ഒരു സാധാരണക്കാരന് 400 മുതല്‍ 500 കാലറി മതിയാകും. ആവിയില്‍ വേവിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ പൊതുവേ നല്ലതാണെന്ന പ്രതീതിയുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ക്ക് ശര്‍ക്കര കൊണ്ടുണ്ടാക്കുന്ന അട കഴിക്കാന്‍ പാടില്ല.

കാലറി അടിസ്ഥാനപ്പെടുത്തിയ ഭക്ഷണക്രമം ഓരോ വ്യക്തി അധിഷ്‌ഠിതമായി തയ്യാറാക്കണം. ശാരീരികാധ്വാനമുള്ള ഒരാള്‍ക്ക് 1800 ഓളം കാലറി ആവശ്യമായേക്കും എന്നാല്‍ വൈറ്റ് കോളര്‍ ജോലിക്കാരന് ചിലപ്പോള്‍ 1100 മതിയാകും. അങ്ങനെ വ്യക്തികളെ കേന്ദ്രീകരിച്ചു ഭക്ഷ്യക്രമം തയ്യാറാക്കണം. വൈറ്റ് മീറ്റ് കഴിക്കാം, പൊരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കണം. റെഡ് മീറ്റ് ഒഴിവാക്കണം, മത്സ്യം ധാരാളമായി കഴിക്കാം, പച്ചക്കറി കഴിക്കാം, ക്രമമായ വ്യായാമം എന്നിവ ഹൃദയാരോഗ്യത്തിന് തികച്ചും അഭികാമ്യമാണ്.

തൊഴില്‍ സമ്മര്‍ദ്ദം മൂലമുള്ള മാനസിക സമ്മര്‍ദം വില്ലന്‍

പൂനെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ മലയാളി അന്നാ സെബാസ്റ്റ്യന്‍റെ മരണം തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം വിലയ തോതില്‍ ചര്‍ച്ചയാകുന്നതിനു കാരണമായിട്ടുണ്ട്. തൊഴില്‍ സമ്മര്‍ദ്ദം മൂലമുള്ള മാനസിക സമ്മര്‍ദ്ദം ഹൃദയാഘാതത്തിനിടയാക്കും. ഈ പ്രശ്‌നത്തിനു നയ രൂപീകരണം അത്യാവശ്യമാണ്. ഹൃദ്രോഗത്തെ കുറിച്ചുള്ള സമൂഹത്തിന്‍റെ അവബോധമില്ലായ്‌മയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണം. ജോലിയും ജീവിതവും തമ്മിലുള്ള സംതുലിതാവസ്ഥ ഹൃദയാരോഗ്യത്തിനു പ്രധാനമാണ്.

Also Read: പ്രതി വര്‍ഷം 59000 പേരുടെ ജീവനെടുക്കുന്ന വില്ലന്‍; ലോകമാകെ ബോധവത്ക്കരണത്തിന് പേവിഷ ദിനം

ABOUT THE AUTHOR

...view details