ന്യൂഡൽഹി: എം പോക്‌സിന്‍റെ പുതിയ വകഭേദമായ ക്ലേഡ് I, ക്ലേഡ് II നേക്കാൾ വൈറസ് ബാധയുള്ളതും ദ്രുതഗതിയിൽ പടരാൻ സാധ്യതയുള്ളതാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര. ഇന്ത്യയിൽ എം പോക്‌സിന്‍റെ കൂടുതൽ വ്യാപനം തടയുന്നതിനും രോഗ വ്യാപനം കുറയ്‌ക്കുന്നതിനും ചില പ്രത്യേക നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ ക്ലേഡ് ഐബി എംപോക്‌സ് അണുബാധ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആഫ്രിക്കൻ ഇതര രാജ്യമാണ് ഇന്ത്യയെന്ന് അപൂർവ ചന്ദ്ര പറഞ്ഞു.
'2022ൽ എം പോക്‌സിന്‍റെ വകഭേദമായ ക്ലേഡ് II മൂലമാണ് വൈറസ് പടർന്നത്. 2024 ലെ പബ്ലിക് ഹെൽത്ത് എമർജൻസി ഓഫ് ഇൻ്റർനാഷണൽ കൺസേൺ (PHEIC) എം പോക്‌സ് വൈറസ് ക്ലേഡ് I മായി ബന്ധപ്പെട്ടതാണ്, ഇത് എം പോക്‌സ് ക്ലേഡ് II നേക്കാൾ കൂടുതൽ വൈറസ് ബാധയുള്ളതും പെട്ടെന്ന് പകരുന്നതുമാണ്. അടുത്തിടെ ആഫ്രിക്കയ്ക്ക് പുറത്ത്, സ്വീഡനിലും തായ്‌ലൻഡിലും എം പോക്‌സ് ക്ലേഡ് I b റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ക്ലേഡ് I b എം പോക്‌സ് അണുബാധ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ ആഫ്രിക്കൻ ഇതര രാജ്യമാണ് ഇന്ത്യ', എന്ന് അപൂർവ ചന്ദ്ര എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറഞ്ഞു.
ലഭ്യമായ വിവരങ്ങളനുസരിച്ച് മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് ക്ലേഡ് I b ക്ക് ഉള്ളത്. ക്ലേഡ് II bയിലെ മരണനിരക്ക് ഒരുശതമാനമായിരുന്നെങ്കിൽ ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പത്തുശതമാനം കൂടുതലാണ്. മുമ്പത്തെ എംപോക്‌സ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ് ഇക്കുറി പ്രത്യക്ഷമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗത്തെക്കുറിച്ചും അതിൻ്റെ വ്യാപന രീതികളെക്കുറിച്ചും സമയബന്ധിതമായ റിപ്പോർട്ടിംഗിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും സമൂഹങ്ങളെ ബോധവാന്മാരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അപൂർവ ചന്ദ്ര തൻ്റെ കത്തിൽ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും