മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അനു മോള്‍. കുട്ടിക്കാലം മുതല്‍ അഭിനയ രംഗത്തെത്തിയ അനു മോള്‍ കിട്ടുന്ന ഏത് റോളും മനോഹരമാക്കും. ഇപ്പോഴിതാ ലൊക്കേഷനില്‍ വച്ചുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് അനു മോള്‍.
ആദ്യ കാലത്ത് രാത്രി 12 മണിവരെ വെറുതെ സെറ്റില്‍ പിടിച്ചിരുത്തുമെന്നും നടു റോഡില്‍ ഇറക്കി വിടുമെന്നും അനു മോള്‍ പറയുന്നു. തുടക്കക്കാരും ജൂനിയര്‍ ആര്‍ട്ടിസ്‌റ്റുകളും നേരിടുന്ന വിവേചനത്തെ കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.
സീരീയലില്‍ വന്ന സമയത്ത് വിഷമം ഉണ്ടാക്കിയ സംഭവങ്ങളെ കുറിച്ചാണ് അനുമോള്‍ പറയുന്നത്. 'ആദ്യകാലത്ത് ഞാനും അമ്മയും കൂടിയായിരുന്നു ഷൂട്ടിന് പോയിരുന്നത്. അച്ഛൻ കാറില്‍ കൊണ്ട് വിടുമായിരുന്നു. പക്ഷേ പിന്നീടത് അദ്ദേഹത്തിന് പറ്റാതെയായി. അതോടെ ഞാനും അമ്മയും ബസ്സില്‍ പോകാന്‍ തുടങ്ങി.
പക്ഷേ സെറ്റിലുള്ളവര്‍ ഞങ്ങളെ വളരെ താമസിച്ചാണ് വിടുന്നത്. കൊണ്ടാക്കില്ല, ടിഎ തരില്ല, വഴിയില്‍ വച്ച് വണ്ടിയില്‍ നിന്നും ഇറക്കി വിടും. അതൊരു സീരിയല്‍ സെറ്റായിരുന്നു. ഇപ്പോഴും അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. അന്നൊക്കെ എവിടെ എങ്കിലും എത്തണം, സ്വന്തമായൊരു കാര്‍ വാങ്ങണം, എന്നൊരു വാശി എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.
അമ്മ വളരെ പാവമാണ്. പക്ഷേ ആരെങ്കിലും മോശമായി പെരുമാറിയാല്‍ തിരിച്ച് കൊടുക്കാനറിയാം. ആ കോണ്‍ഫിഡന്‍സ് അമ്മ എനിക്കും തന്നിട്ടുണ്ട്. 11, 12 മണിക്കൊക്കെ ഷൂട്ട് കഴിഞ്ഞാലും വിടില്ല. അവിടെ ഇരുത്തും. ഒരു വണ്ടിയെ ഉള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും വണ്ടിയോടിയാല്‍ അവര്‍ക്ക് നഷ്‌ടമല്ലേ. പുതിയ ആര്‍ട്ടിസ്‌റ്റും കൂടിയായിരുന്നു.
സ്‌റ്റാര്‍ വാല്യൂ ഇല്ലാത്തത് കൊണ്ടാകാം. നാളെ ഒരു സമയത്ത് ഇങ്ങനെ വൈകി വിടുന്നവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ എന്ത് ചെയ്യും. ഇനി വിളിക്കുമോ എന്നൊക്കെ ഉള്ള പേടി എനിക്ക് അന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ പ്രതികരിക്കും. വണ്ടി വിട്ടില്ലെങ്കില്‍ നാളെ മുതല്‍ വരില്ലെന്ന് പറയും. ഇത്തരം പ്രശ്‌നങ്ങള്‍, ജീവിക്കാന്‍ വേണ്ടി ആരും തുറന്ന് പറയാന്‍ തയ്യാറാവില്ല. എന്തുണ്ടെങ്കിലും പ്രതികരിക്കണം. നമ്മളെ ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ല. ഇതല്ലെങ്കില്‍ വേറെ ഏതെങ്കിലും ജോലിക്ക് പോകണം.
ഒരിക്കല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു സംവിധായകന്‍ എന്നെ വലിയൊരു തെറി വിളിച്ചു. ഭക്ഷണം കഴിക്കാന്‍ വേണ്ടിയാണോ വന്നത് എന്ന് പറഞ്ഞ് ഒച്ച എടുത്തു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് നടന്ന കാര്യമാണ്. ഒത്തിരി കരഞ്ഞു. കണ്ണീര്‍ മുഴുവന്‍ ആഹാരത്തില്‍ വീണു. കുറച്ച് കഴിഞ്ഞ് പുള്ളി വന്ന് സോറി പറഞ്ഞു. എല്ലാം കഴിഞ്ഞ് സോറി ചോദിച്ചിട്ട് എന്ത് കാര്യം. അതോടു കൂടി ഞാന്‍ സീരിയല്‍ നിര്‍ത്തി.' -അനുമോള്‍ പറഞ്ഞു.
Also Read: 'പ്രാകൃതം, 15 മണിക്കൂര്‍ ഷിഫ്‌റ്റ്; എരിവും പുളിയുമുള്ള ലൈംഗിക ചൂഷണങ്ങൾ മാത്രമല്ല നടക്കുന്നത്': ലെനിൻ വളപ്പാട് - Lenin Valapad Facebook post