കേരളം

kerala

ETV Bharat / education-and-career

സ്വകാര്യ സര്‍വകലാശാല: നേട്ടങ്ങളും ആശങ്കയും വിശദമായി അറിയാം.. - PRIVATE UNIVERSITIES IN KERALA

സ്വകാര്യ സര്‍വകലാശാല ബില്ല് നിയമസഭയുടെ നടപ്പ് ബജറ്റ് സമ്മേളനത്തില്‍ ഫെബ്രുവരി 13-ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അവതരിപ്പിക്കാനൊരുങ്ങുകയാണ്. സ്വകാര്യ സര്‍വകലാശാല സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ അതുണ്ടാക്കുന്ന നേട്ടങ്ങളും ആശങ്കയും പരിശോധിക്കാം..

PRIVATE UNIVERSITY BILL IN KERALA  ADVANTAGES OF PRIVATE UNIVERSITIES  PRIVATE UNIVERSITIES CONCERNS  സ്വകാര്യ സർവകലാശാല കേരളം
representative image (GETTY)

By ETV Bharat Kerala Team

Published : Feb 11, 2025, 12:35 PM IST

കോഴിക്കോട്: കേരളത്തിലേക്ക് സ്വകാര്യ സർവകലാശാലകൾ എത്തുമ്പോൾ വിദ്യാഭ്യാസ മേഖലയിൽ അത് എന്ത് മാറ്റം കൊണ്ടുവരും..?. എന്താണ് വിദേശ സർവകലാശാലകൾ സംസ്ഥാനത്തേക്ക് എത്തിയാലുള്ള ഗുണദോഷങ്ങൾ..?. നിബന്ധനകളും ആശങ്കകളും എന്തൊക്കെ..

നിബന്ധനകൾ..

  • യു.ജി.സി യുടെ (യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്‌സ് കമ്മീഷൻ) അനുമതി ലഭിച്ചാൽ രാജ്യത്തെവിടെയും സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാം (സർവകലാശാലാ വിദ്യാഭ്യാസം ഏകീകരിക്കൽ, ഗവേഷണ സൗകര്യങ്ങൾ, മൂല്യനിർണ്ണയം, അധ്യാപനം എന്നിവയുടെ പരിശോധന നടത്തി ആവശ്യമായ സഹായങ്ങളും നിർദേശങ്ങളും നൽകി മെച്ചപ്പെടുത്തൽ, അടിസ്ഥാന വിദ്യാഭ്യാസ നിലവാരത്തിൽ അനിവാര്യമായ നിയമ നിർമ്മാണം നടത്തുക, വിദ്യാഭ്യാസ സമ്പ്രദായങ്ങളെ കാലാനുസൃതമായി പരിഷ്‌കരിക്കുക, ആവശ്യമായ ധനസഹായം നൽകുക, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയതാണ് യു.ജി.സിയുടെ മുഖ്യ ലക്ഷ്യങ്ങൾ.)
  • ഒരു സ്വകാര്യ സർവകാലശാല അനുമതി ആവശ്യപ്പെടുമ്പോൾ 25 കോടി രൂപ കോർപ്പസ് ഫണ്ടായി ട്രഷറിയിൽ നിക്ഷേപിക്കണം.
  • ചാൻസലർ, പ്രൊ. ചാൻസലർ, വൈസ് ചാൻസലർ, അധ്യാപക നിയമനങ്ങളെല്ലാം സർവകലാശാലക്ക് നടത്താം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഗവേണിങ്‌ കൗൺസിലിൽ ഉണ്ടാവണം.
  • ഫീസിൽ സർക്കാർ നിയന്ത്രണമില്ല. എന്നാൽ കേരളത്തിലെ വിദ്യാർഥികൾക്ക് 40% സംവരണവും പിന്നോക്ക സംവരണവും ഉണ്ടാകും.

നേട്ടങ്ങൾ..

  • ഗുണനിലവാരവും ജോലിസാധ്യതയുമുള്ള ഒട്ടേറെ കോഴ്‌സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
  • മെഡിക്കൽ, എൻജിനീയറിങ്, അഗ്രികൾച്ചറൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകൾക്ക് അനുമതി നൽകുന്നതോടെ വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റത്തിന് കാരണമാകും.
  • ബിരുദവും ബിരുദാനന്തര ബിരുദവും അടക്കമുള്ള പരമ്പരാഗത കോഴ്‌സുകളിൽ നിന്ന് മാറി പ്രവർത്തനപരമായ നൈപുണ്യവും വൈദഗ്‌ധ്യവുമുള്ള ഒരു വ്യക്തിയെ വാർത്തെടുക്കാം.
  • അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തേടി മലയാളികൾ നാടുവിടുന്ന പ്രവണതക്ക് വലിയ മാറ്റം വരും.
  • കോളജുകൾ, റസിഡൻഷ്യൽ ക്യാമ്പസ്, ഷോപ്പിങ് മാളുകൾ, സെമിനാറിനുള്ള വേദികൾ എന്നിവയുൾപ്പെടെ ഭാവിയിൽ ടൗൺഷിപ്പായി സ്വകാര്യ സർവകലാശാലകൾ മാറും.

ആശങ്കകൾ..

  • സംസ്ഥാനത്തെ സർവകലാശാലകളുടെ നിലനിൽപ്പിന് ഭീഷണിയാകുമോ..? സ്വാശ്രയ കോളജുകളേയും ബാധിക്കുമോ.. ?
  • വിദഗ്‌ധരായ അധ്യാപകരെ സ്വകാര്യ സർവകലാശാലകൾ റാഞ്ചിയാൽ സംസ്ഥാനത്തെ സർവകലാശാലകളിലെ പഠന നിലവാരം കുറയുമോ..?
  • നല്ല രീതിയിൽ പോകുന്ന സർക്കാർ കോഴ്‌സുകൾക്കും ആളില്ലാത്ത അവസ്ഥ വരുമോ..?

ആദ്യം എതിര്‍പ്പ്, ഇപ്പോള്‍ നടപ്പാക്കല്‍

വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അതിശക്തമായ പ്രതിഷേധത്തിലൂടെ ഇടത് വിദ്യാർഥി യുവജന സംഘടനകൾ എതിർത്ത സംവിധാനമാണ് ഇടത് സർക്കാരിന്‍റെ കാലത്ത് നടപ്പിലാവാൻ പോകുന്നത്. നവകേരളം നയം മാറ്റത്തിന്‍റെ ഭാഗമായി 2022-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തും സ്വകാര്യ സർവകലാശാലകൾ എന്ന ആശയം അവതരിപ്പിച്ചത്.

എൽഡിഎഫിൽ നിന്ന് തന്നെ എതിർപ്പുണ്ടായിട്ടും ബിൽ പാസാവാൻ പോകുകയാണ്. അന്ന് എതിർത്തവരിൽ പലരും ഇന്ന് സിപിഎം മന്ത്രിയും എംഎൽഎമാരുമായി നിയമസഭയിലുമുണ്ട്. രാജ്യത്ത് 430 സ്വകാര്യ സർവകലാശാലകളാണുള്ളത്. അതിൽ മണിപ്പാൽ അക്കാദമി, സിംബയോസിസ്, അമിറ്റി, ക്രൈസ്റ്റ്, അസിം പ്രേംജി തുടങ്ങിയ സർവകലാശാലകൾ ഉൾപ്പെടെ 20 സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ താൽപര്യം അറിയിച്ചിരിക്കുകയാണ്.

ALSO READ: സംസ്ഥാനത്തും യാഥാര്‍ഥ്യമാകുന്നു സ്വകാര്യ സര്‍വകലാശാല; ബില്ല് ഉടന്‍ നിയമസഭയില്‍

സംസ്ഥാനത്തെ ഓട്ടോണമസ് കോളജുകളും എയ്‌ഡഡ് സ്ഥാപനങ്ങളും സ്വകാര്യ സർവകലാശാലകൾക്കായി ശ്രമം നടത്തുന്നുണ്ട്. ആഗോള വൽക്കരണവും ഉദാരവൽക്കരണവും ഐ.ടി പുരോഗതിയും പൂർണ്ണതയിലേക്ക് കുതിക്കുന്ന ലോകത്ത് സ്വകാര്യ സർവകലാശാലയുടെ കാര്യത്തിൽ 'എന്തേ വൈകി കേരളമേ' എന്ന ചോദ്യമാണ് ബഹുഭൂരിപക്ഷവും ഉയർത്തുന്നത്.

ABOUT THE AUTHOR

...view details