ന്യൂഡല്‍ഹി:സൗജന്യങ്ങള്‍ എത്രകാലം തുടരാനാകുമെന്ന് സര്‍ക്കാരിനോട് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുെട ശേഷി വര്‍ദ്ധിപ്പിക്കലിനെ കുറിച്ച് പറയുമ്പോഴായിരുന്നു കോടതി സര്‍ക്കാരിനെ ചോദ്യം ചെയ്‌തത്. കൊവിഡ് 19 കാലം മുതല്‍ ഇവര്‍ക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുന്നുണ്ട് സര്‍ക്കാര്‍.
ജസ്റ്റിസുമാരായ സൂര്യകാന്തിന്‍റെയും മന്‍മോഹന്‍റെയും ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് രാജ്യത്ത് 81 കോടി ജനങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായോ സൗജന്യ നിരക്കിലോ റേഷന്‍ നല്‍കുന്നുണ്ടെന്ന് ഡിവിഷന്‍ ബെഞ്ചിനെ സര്‍ക്കാര്‍ അറിയിച്ചു.
ഇതിനര്‍ത്ഥം നികുതിദായകര്‍ ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുവെന്നല്ലേയെന്നും കോടതി ആരാഞ്ഞു. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും ഹാജരായി. കൊവിഡ് 19നെ തുടര്‍ന്ന് രാജ്യത്തേക്ക് മടങ്ങേണ്ടി വന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും ദുരിതങ്ങളും സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ ആയിരുന്നു സര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇ ശ്രമം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം സൗജന്യ റേഷന്‍ നല്‍കാന്‍ ഉത്തരവിടണമെന്ന് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു.
അപ്പോഴാണ് എത്രകാലം ഇത്തരത്തില്‍ സൗജന്യങ്ങള്‍ നല്‍കാനാകുമെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്. തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള നടപടികള്‍ എടുക്കാന്‍ എന്ത് കൊണ്ട് സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പരമോന്നത കോടതി ചോദിച്ചു. ഈ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാനും അവരുടെ ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കാലാകാലങ്ങളില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്യണമെന്ന് ഇതേ കോടതി തന്നെ നിരവധി തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത് വഴി അവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ സൗജന്യ റേഷന്‍ ലഭ്യമാകുമെന്നും കോടതി പറയാറുണ്ട്.