മുംബൈ :ഇലക്‌ടറൽ ബോണ്ടുകൾ വഴി നരേന്ദ്ര മോദിയും ബിജെപിയും നടത്തിയത് ഗുണ്ടാ പിരിവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പിടിച്ചുപറിയാണ് ഇതുവഴി ബിജെപി നടത്തിയിരിക്കുന്നത് (Rahul Gandhi Against BJP's Electoral Bond Case).
ലോകത്തിലെ ഏറ്റവും വലിയ കവർച്ച റാക്കറ്റാണ് ഇലക്‌ടറൽ ബോണ്ടെന്നും രാഹുൽ ഗാന്ധി. അത് നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാഹുൽ ആരോപിച്ചു. മുംബൈയിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന റാലിക്ക് മുന്നോടിയായി താനെയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇലക്‌ടറൽ ബോണ്ട് എന്ന ആശയം കൊണ്ടുവന്നത്. അനധികൃതമായുള്ള രാഷ്ട്രീയ സാമ്പത്തികം ഇല്ലാതാക്കാനുള്ള മാർഗമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റും അഴിമതിയും അല്ലാതെ മറ്റൊന്നുമല്ല.
കോർപ്പറേറ്റുകളിൽ നിന്ന് ഓഹരികൾ എടുക്കുന്നതിനും പകരം അവരിൽ നിന്ന് ഹഫ്‌ത വാങ്ങുന്നതിനുള്ള കരാറുകൾ നൽകുന്നതിനുമുള്ള ഒരു മാർഗമാണിത്. കമ്പനികളുടെ പട്ടികയിൽ ഷെൽ കമ്പനികളും സിബിഐയും ഇഡിയും സമ്മർദം ചെലുത്തുന്നുണ്ടെന്നും രാഹുൽ പറഞ്ഞു (Rahul Gandhi Against BJP's Electoral Bond Case).
ഇലക്‌ടറൽ ബോണ്ടിലൂടെ ലഭിച്ച പണമെല്ലാം രാഷ്ട്രീയ പാർട്ടികളെ പിളർത്താനും, പ്രതിപക്ഷ സർക്കാറുകളെ പുറത്താക്കാനുമാണ് ഉപയോഗിച്ചതെന്നും രാഹുൽ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കൈമാറിയ ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ വിമർശനം.