ന്യൂഡല്‍ഹി : കൈത്തറി, ഖാദി തുണിത്തരങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധന പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 112-ാമത് മന്‍കി ബാത്ത് പരമ്പരയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഖാദി ഗ്രാമോദ്യോഗിന്‍റെ കച്ചവടം ഇതിനകം ഒന്നരലക്ഷം കോടി കടന്നിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് ഈ നേട്ടം. ഖാദിയുടെ വില്‍പ്പന നാനൂറ് ശതമാനം വര്‍ധിച്ചിരിക്കുന്നു. സ്‌ത്രീകളാണ് ഈ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെ അവര്‍ക്ക് ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കൂടുതല്‍ ഖാദി വസ്‌ത്രങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാനയിലെ റോഹ്‌തക് ജില്ലയിലെ 250ലേറെ സ്‌ത്രീകള്‍ കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ദേശീയ കൈത്തറി ദിനം ഓഗസ്റ്റ് ഏഴിന് ആചരിക്കാനിരിക്കെയാണ് കൈത്തറി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമെന്നതും ശ്രദ്ധേയമാണ്.
നേരത്തെ അവര്‍ ചെറിയ കടകള്‍ നടത്തിയും ചെറു ജോലികള്‍ ചെയ്‌തുമാണ് ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. എന്നാല്‍ ജീവിതം കുറച്ച് കൂടി മെച്ചപ്പെടുത്തണമെന്ന തോന്നലുണ്ടായതോടെ അവര്‍ ഉന്നതി സ്വയം സഹായ സംഘങ്ങളില്‍ ചേരുകയും ബ്ലോക്ക് പ്രിന്‍റിങ്ങിലും നിറം ചേര്‍ക്കലിലും മറ്റും പരിശീലനം നേടുകയും ചെയ്‌തു. ഈ സ്‌ത്രീകള്‍ ഇന്ന് ലക്ഷക്കണക്കിന് സമ്പാദിക്കുന്നു. കിടക്ക വിരിപ്പുകള്‍, സാരികള്‍, ദുപ്പട്ടകള്‍ എന്നിവ ഇവര്‍ നിര്‍മിക്കുന്നു. വിപണിയില്‍ ഇതിന് വലിയ തോതില്‍ ആവശ്യക്കാരുമുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി, കൈത്തറികളെ കുറിച്ച് അദ്ദേഹം വിവരിച്ചു. രാജ്യത്തെല്ലായിടവും ഈ കൈത്തറി കലാകാരന്‍മാര്‍ സുപരിചിതരാണ്.
റോഹ്‌തക്കിലെ സ്‌ത്രീകളെ പോലെ രാജ്യമെമ്പാടുമുള്ള കൈത്തറി കലാകാരന്‍മാര്‍ ഇതിനെ ജനപ്രിയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഒഡിഷയിലെ സബല്‍പുരി സാരി, മധ്യപ്രദേശിലെ മഹേശ്വരി സാരി, മഹാരാഷ്‌ട്രയിലെ പൈത്താനി, വിദര്‍ഭ പ്രിന്‍റുകള്‍, ഹിമാചലിലെ ഭൂട്ടിക്കോ ഷാളുകള്‍, ജമ്മുകശ്‌മീരിലെ കനി ഷാളുകള്‍ അങ്ങനെ നെയ്‌തെടുത്ത വസ്‌ത്രങ്ങളിലൂടെയെല്ലാം കൈത്തറിയെ ജനപ്രിയമാക്കുകയാണ് ഇവര്‍.
'അടുത്ത മാസം ഏഴിന് നാം ദേശീയ കൈത്തറി ദിനം ആഘോഷിക്കുകയാണ്. അത് കൊണ്ട് ഈ ദിവസങ്ങളില്‍ കൈത്തറി വസ്‌ത്രങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലൂണ്ടാകും. നിങ്ങളുടെ പ്രദേശത്തെ കൈത്തറി ഉത്പന്നങ്ങള്‍ നിങ്ങളുടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാം. നിങ്ങളുടെ ഈ ചെറിയൊരു പ്രവൃത്തി പലരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയേക്കാമെ'ന്നും പ്രധാനമന്ത്രി പറഞ്ഞു.
പൊതു കലകളെ പ്രോത്സാഹിപ്പിക്കാനുള്ള പാരി പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു. വളര്‍ന്ന് വരുന്ന കലാകാരന്‍മാരെ ഒരൊറ്റ ഇടത്ത് എത്തിക്കാനുള്ള ശ്രമമാണിത്. പാരിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ശ്രമങ്ങളാണ് നമ്മുടെ പാതയോരങ്ങളിലും അടിപ്പാതകളിലും മറ്റും കാണാനാകുന്നത്. ഇത് നമ്മുടെ പൊതു ഇടങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. നമ്മുടെ സംസ്‌കാരം കൂടുതല്‍ ആളുകളിലേക്ക് എത്താനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ അഭിസംബോധനയാണ് മന്‍കി ബാത്ത്. ഇതില്‍ അദ്ദേഹം സുപ്രധാന ദേശീയ വിഷയങ്ങളെക്കുറിച്ച് രാജ്യത്തെ പൗരന്‍മാരുമായി സംവദിക്കുന്നു. എല്ലാ മാസവും അവസാന ഞായറാഴ്‌ചയാണ് മന്‍കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്‌ടോബര്‍ മൂന്നിനാണ് പരിപാടി ഔദ്യോഗികമായി ആരംഭിച്ചത്. ഇന്ത്യന്‍ സമൂഹത്തിലെ വിവിധ തുറകളിലുള്ള ആളുകളുമായി പ്രധാനമന്ത്രി സംവദിക്കുന്നു. യുവാക്കള്‍, സ്ത്രീകള്‍, വൃദ്ധര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കുകയാണ്.
22 ഇന്ത്യന്‍ ഭാഷകളില്‍ ഇത് പുനഃപ്രക്ഷേപണം ചെയ്യുന്നുണ്ട്. 11 വിദേശഭാഷകളിലും ഇതും കേള്‍ക്കാം. ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യന്‍, ടിബറ്റന്‍, ബര്‍മീസ്, ബലൂചി, അറബിക്, പഷ്‌തൂ, പേര്‍ഷ്യന്‍, ദാരി, സ്വാഹിലി ഭാഷകളിലാണ് മന്‍കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.
Also Read:പുതുതലമുറയുടെ മനം കവരാൻ കാലാനുസൃത മാറ്റങ്ങളുമായി ഖാദി ബോർഡ് ; വസ്‌ത്രങ്ങൾ ഇനി ഓൺലൈനിലും