പ്രയാഗ്‌രാജ്:മാഘി പൂർണിമ ദിനത്തിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരിക്കുന്നത്. രാവിലെ ആറ് മണി മുതൽ ആരംഭിച്ച പുണ്യസ്‌നാനത്തിലും പൂജാ ചടങ്ങുകളിലും 73 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു.
ഇന്ന് (ഫെബ്രുവരി 12) പുലർച്ചെയാണ് പുണ്യസ്‌നാനം ആരംഭിച്ചത്. മാഘി പൂർണിമ സ്‌നാനത്തോടെ ഒരു മാസം നീണ്ടുനിന്ന 'കൽപ്പവാസ്' അവസാനിക്കും. ഇതോടെ ഏകദേശം 10 ലക്ഷം കൽപ്പവാസികൾ മഹാകുംഭമേളയിൽ പങ്കെടുത്ത് മടങ്ങും. എല്ലാ കൽപ്പവാസികളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അംഗീകൃത പാർക്കിങ് സ്ഥലങ്ങൾ മാത്രം ഉപയോഗിക്കണമെന്നും ഭരണകൂടം അഭ്യർഥിച്ചു.
രാവിലെ 6 മണിയോടെ കൽപ്പവാസികൾ ഉൾപ്പെടെ 73 ലക്ഷത്തിലധികം പേർ ത്രിവേണി സംഗമത്തിലും മറ്റ് ഘട്ടുകളിലും ആചാര സ്‌നാനം ചെയ്‌തതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവിലെ ഔദ്യോഗിക വസതിയിലെ വാർ റൂമിൽ പുലർച്ചെ 4 മണി മുതൽ മാഘി പൂർണിമ സ്‌നാന ചടങ്ങുകൾ നിരീക്ഷിക്കുകയാണ്.
പൊലീസ് ഡയറക്‌ടർ ജനറൽ പ്രശാന്ത് കുമാർ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് പ്രസാദ്, മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ എന്നിവരും വാർ റൂമിൽ സന്നിഹിതരാണെന്ന് കുംഭ് എസ്എസ്‌പി രാജേഷ് ദ്വിവേദി പറഞ്ഞു. നേരത്തെ ബസന്ത് പഞ്ചമി അമൃത് സ്‌നാന വേളയിലും സമാനമായി വാർ റൂം സജ്ജീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറഞ്ഞു.