ശ്രീനഗര്‍: ജമ്മു കശ്‌മീരിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.30 മുതലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ്, സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ 'ഇന്ത്യാ' സഖ്യത്തിന്‍റെ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്.
90 അംഗ നിയമസഭയില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന് 6 സീറ്റും സിപിഎമ്മിന് ഒരു സീറ്റുമുണ്ട്. ഇവരുടെ പിന്തുണയോടുകൂടിയാണ് ഒമര്‍ അബ്‌ദുള്ളയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല നാഷണല്‍ കോണ്‍ഫറന്‍സിനായിരിക്കും. ആറു സീറ്റുള്ള കോണ്‍ഗ്രസിനും മന്ത്രിസഭയില്‍ ഇടംനല്‍കും. സിപിഎമ്മിന്‍റെ ഏക അംഗം യൂസഫ് തരിഗാമിയും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ 'ഇന്ത്യാ' സഖ്യത്തിലെ നേതാക്കളും കശ്‌മീരില്‍ എത്തിയിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടിയുടെ (ശരദ് പവാർ) വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പ്രകാശ് കാരാട്ട്, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവരാണ് ഒമര്‍ അബ്‌ദുള്ളയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ശ്രീനഗറിലെത്തിയത്.
6 വര്‍ഷത്തെ രാഷ്ട്രപതി ഭരണം പിന്‍വലിച്ചതിന് ശേഷമാണ് കശ്‌മീരില്‍ പുതിയ സര്‍ക്കാര്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. 2019 ഒക്ടോബര്‍ 31 നാണ് ജമ്മു കശ്‌മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.