ഹർദ : മധ്യപ്രദേശിലെ ഹർദയിൽ പടക്ക ഫാക്‌ടറിക്കുള്ളിൽ ഉണ്ടായ തീപിടിത്തത്തിൽ ഒന്‍പത് പേർക്ക് ദാരുണാന്ത്യം. 60 ഓളം പേർക്ക് പരിക്കേറ്റു. നിരവധിപേരെ രക്ഷിക്കാനായെങ്കിലും ഇപ്പോഴും ഏതാനുംപേർ ഫാക്‌ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ ആശങ്കപ്പെടുന്നു. തീപിടിത്തം ഉണ്ടാകുമ്പോൾ ഫാക്‌ടറിയിൽ 150 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം (Madhya Pradesh Firecracker Factory Explosion).
ചൊവ്വാഴ്‌ച രാവിലെയാണ് ബൈരാഗഡ് പ്രദേശത്തെ ഫാക്‌ടറിയിൽ തീപിടിത്തമുണ്ടായത്. ചെറിയ തീപിടിത്തം പിന്നീട് നിരവധി സ്‌ഫോടനങ്ങൾക്ക് തിരികൊളുത്തുകയായിരുന്നു. ഫാക്‌ടറിക്ക് ചുറ്റുമുള്ള അറുപതിലധികം വീടുകൾക്ക് തീപിടിച്ചു. ജില്ലാഭരണകൂടം സമീപത്തെ നൂറിലധികം വീടുകൾ ഒഴിപ്പിച്ചു. തീപിടിത്തവും സ്ഫോടനങ്ങളും പ്രദേശത്ത് പരിഭ്രാന്തി പരത്തി.
തീ നിയന്ത്രണവിധേയമാക്കാൻ ഇൻഡോറിൽ നിന്നും ഭോപ്പാലിൽ നിന്നുമുള്ള അഗ്‌നിശമന സേനാ യൂണിറ്റുകൾ ഹർദയിൽ എത്തിച്ചിട്ടുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് ഇൻഡോറിലേയും, ഭോപ്പാൽ എയിംസിലേയും തീപ്പൊള്ളൽ പരിചരണ യൂണിറ്റുകളോട് അടിയന്തര ക്രമീകരണങ്ങൾ സജ്ജമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.