കേരളം

kerala

By ETV Bharat Kerala Team

Published : Feb 16, 2024, 10:54 AM IST

ETV Bharat / bharat

മണിപ്പൂരില്‍ വീണ്ടും സംഘർഷം, ഇന്‍റർനെറ്റിന് നിരോധനം...പ്രശ്‌നബാധിത മേഖലയായി ​ചുരാചന്ദ്പൂർ

ക്രമസമാധാന നില പരിഗണിച്ച് അഞ്ച് ദിവസത്തേക്ക് ചുരാചന്ദ്പൂര്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ അധികാരപരിധിയിലും ഇന്‍റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.

Internet suspended in Churachandpur  മണിപ്പൂർ സംഘര്‍ഷം  ​ചുരാചന്ദ്പൂര്‍  MANIPUR VIOLENCE  മണിപ്പൂരില്‍ ഇന്‍റർനെറ്റിന് നിരോധനം
20763863_thumbnail_16X9_manipur

മണിപ്പൂർ:മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. സുരക്ഷാസേനയും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടലിൽ രണ്ടുപേർ മരിച്ചു. 25 ഓളം പേർക്ക് പരിക്കേറ്റു. കുക്കി ഗോത്രവർഗക്കാർ കൂടുതലായുള്ള ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം (Internet Suspended After Violence In Churachandpur).

സായുധരായ അക്രമികൾക്കൊപ്പമുള്ള സെൽഫി വൈറലായതിന് പിന്നാലെ ചുരാചന്ദ്പൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. ചുരചന്ദ്പൂർ പൊലീസ് സ്റ്റേഷനിലെ സിയാംലാൽ പോൾ എന്ന ഉദ്യോഗസ്ഥനെയാണ് സസ്പെന്‍ഡ് ചെയ്‌തത്. ഇത് ചോദ്യം ചെയ്‌ത് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ പൊലീസ് സൂപ്രണ്ടിന്‍റെ ഓഫീസ് വളഞ്ഞെന്നും ജില്ലയിൽ ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തു.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുന്ന ചിത്രങ്ങള്‍, പോസ്റ്റുകള്‍, വീഡിയോ സന്ദേശങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മണിപ്പൂര്‍ സര്‍ക്കാര്‍ ജോയിന്‍റ് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചത്.

ക്രമസമാധാന നില പരിഗണിച്ച് അഞ്ച് ദിവസത്തേക്ക് ചുരാചന്ദ്പൂര്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ അധികാരപരിധിയില്‍ വിപിഎന്‍ വഴിയുള്ള മൊബൈല്‍, ഇന്‍റർനെറ്റ്, ഡാറ്റ സേവനങ്ങള്‍, താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ഉത്തരവില്‍ പറയുന്നു.

ABOUT THE AUTHOR

...view details