കാന്‍കര്‍(ഛത്തീസ്‌ഗഢ്):കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢില്‍ നിന്ന് പുറത്ത് വന്നത് ആരുടെയും കണ്ണ് നനയിക്കുന്ന ഒരു അപൂര്‍വ്വ പ്രണയകഥയാണ്. പ്രണയിനിയെ കാണാന്‍ കിലോമീറ്ററുകള്‍ ബൈക്കോടിച്ചെത്തിയ കാമുകന് കിട്ടിയത് ഒരിക്കലും മറക്കാനാകാത്ത ഒരു പ്രണയ സമ്മാനം. യുവാവും ഒപ്പമെത്തിയ കൂട്ടുകാരനും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവരുടെയും പ്രണയം മൊട്ടിട്ടത്ത് ഒരു ഓണ്‍ലൈന്‍ ഗെയിമിങ്ങ് ആപ്പിലൂടെയാണ്. ഗുജറാത്തിലെ സൂറത്തുകാരനായ യുവാവ് ഉമേഷ് ഭാമ്രയാണ് കഥയിലെ ദുരന്ത നായകന്‍. ഛത്തീസ്‌ഗഢിലെ കാന്‍കര്‍ ജില്ലയിലുള്ള പോട്ട് ഗാവ് കാരിയാണ് നായിക. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ കൂടുതല്‍ അടുത്തു. ആദ്യം കേവലമൊരു സൗഹൃദമായിരുന്നെങ്കിലും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴുതിമാറി. വീഡിയോ കോളുകളും ഇവരുടെ ബന്ധത്തെ കൂടുതല്‍ ദൃഢമാക്കി. ഒടുവില്‍ ജീവിക്കുന്നതും മരിക്കുന്നതും ഒന്നിച്ച് തന്നെ എന്ന തീരുമാനത്തില്‍ ഇരുവരുമെത്തി. പതിനൊന്ന് മാസത്തെ പ്രണയത്തിന് ശേഷം യുവാവിനെ പെണ്‍കുട്ടി തന്‍റെ ഗ്രാമത്തിലേക്ക് ക്ഷണിച്ചു.
പെണ്‍കുട്ടിയുടെ ക്ഷണം കിട്ടിയതോടെ 1400 കിലോമീറ്റര്‍ ബൈക്കോടിച്ച് സുഹൃത്തുമൊത്ത് യുവാവ് കാന്‍കറിലേക്ക് എത്തി. ഉജ്ജയിനിയിലെ ക്ഷേത്രത്തിലേക്ക് പോകുന്നുവെന്ന് വീട്ടില്‍ പറഞ്ഞായിരുന്നു യുവാവിന്‍റെ യാത്ര. ആദ്യം ഉജ്ജയിനിലെത്തിയ യുവാവ് പിന്നീട് കാന്‍കറിലേക്ക് പോകുകയായിരുന്നു. ഈ മാസം 24ന് യുവാവ് കാന്‍കറിലെത്തി. കാമുകിയെ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെയും ബൈക്കില്‍ ഒപ്പം കൂട്ടി യുവാക്കള്‍ സ്ഥലത്ത് നിന്ന് പോകാന്‍ ശ്രമിച്ചു.
പെണ്‍കുട്ടി ഒളിച്ചോടുന്നുവെന്നറിഞ്ഞ വീട്ടുകാരും അയല്‍ക്കാരും ഇവര്‍ക്ക് പിന്നാലെ വച്ചു പിടിച്ചു. ഒടുവില്‍ ബൈക്ക് ഉപേക്ഷിച്ച് പെണ്‍കുട്ടിയുമായി രക്ഷപ്പെടാനും യുവാവ് ശ്രമിച്ചു. ഇരുവരും ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തൊട്ടടുത്ത പ്രദേശമായ ഛരാമയിലെ ലില്‍ജെഹറിലെത്തി. ഇവിടെ വച്ച് ഇവര്‍ ഒരു അപകടത്തില്‍ പെട്ടു. യുവാവിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. സുഹൃത്തിന്‍റെ കാലിനും. പെണ്‍കുട്ടിക്കും പരിക്കുണ്ട്. അബോധാവസ്ഥയിലായ കാമുകനെ വിളിച്ചുണര്‍ത്താന്‍ പെണ്‍കുട്ടി ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് ബോധം തിരിച്ച് കിട്ടിയില്ല. ഏതായാലും പിന്നാലെയുണ്ടായിരുന്ന വീട്ടുകാര്‍ ഇവര്‍ക്കടുത്ത് എത്തി. പെണ്‍കുട്ടിയെ ഒപ്പം കൂട്ടി പോയി. അബോധാവസ്ഥയിലായ കാമുകനോ കാലില്‍ പരിക്കേറ്റ സുഹൃത്തിനോ ഇവളെ രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുമായി അവളുടെ വീട്ടുകാര്‍ പോയതോടെ നാട്ടുകാര്‍ സഞ്ജീവനി ആംബുലന്‍സില്‍ യുവാവിനെയും സുഹൃത്തിനെയും ആശുപത്രിയിലെത്തിച്ചു. ആദ്യം ഛരമാ ആശുപത്രിയില്‍ എത്തിച്ച യുവാക്കളെ പിന്നീട് കാന്‍കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമുകന്‍റെ തലയില്‍ തുന്നലുണ്ട്. സുഹൃത്തിന്‍റെ കാലിന് പ്ലാസ്റ്റര്‍ ഇടേണ്ടി വന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് സംശയിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് അപകടത്തില്‍ പരിക്കേറ്റെന്നാണ് യുവാക്കള്‍ പറയുന്നത്.
ഛരാമ പൊലീസില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്. കാമുകന്‍റെ മൊബൈല്‍ ഫോണും ബൈക്കും പൊലീസ് സ്‌റ്റേഷനിലാണ്. എന്നാല്‍ സംഭവത്തെക്കുറിച്ച് പൊലീസും ഒന്നും പറയുന്നില്ല. കാമുകന്‍റെ ഫോണില്‍ നിന്ന് പല അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. പല പെണ്‍കുട്ടികളുടെയും ഫോണ്‍നമ്പരുകളും ചിത്രങ്ങളും ഇതിലുള്ളതായും റിപ്പോര്‍ട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ സംഭവം ഇപ്പോള്‍ ഏറെ ദുരൂഹതയുള്ളതായി മാറിക്കഴിഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാക്കളുടെ വീട്ടുകാരെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്‌ത് വിട്ടയച്ചു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല. ഇത്രയും സംഭവങ്ങളുണ്ടായിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് അവരും മൗനം പാലിക്കുകയാണ്.
Also Read:പെൺകുട്ടിക്ക് അയല്‍വാസി സ്‌ത്രീയുമായി ബന്ധം; പരാതിയുമായി ബന്ധുക്കള്‍