കേരളം

kerala

ETV Bharat / bharat

തെരുവില്‍ ഭിക്ഷ യാചിച്ച കുട്ടിക്കാലം; ഇന്ന് അറിയപ്പെടുന്ന ഡോക്‌ടര്‍, ഇത് പിങ്കി ഹരിയന്‍റെ ജീവിത പോരാട്ടം - Life Of Doctor Pinki Haryan

തെരുവില്‍ ഭിക്ഷ യാചിച്ച പെണ്‍കുട്ടിയില്‍ നിന്നും ഡോക്‌ടറിലേക്ക്. ഈ വിജയം ദാരിദ്രത്തോട് പടവെട്ടി നേടിയത്. പിങ്കി ഹരിയന്‍റെ ജീവിത കഥയിങ്ങനെ...

By ETV Bharat Kerala Team

Published : 4 hours ago

BEGGAR CHILD BECAME DOCTOR STORY  Doctor Pinki Haryan  ഭിക്ഷക്കാരിയില്‍ നിന്നും ഡോക്‌ടര്‍  ഡോക്‌ടര്‍ പിങ്കി ഹരിയന്‍
Representative Image (ETV Bharat)

ഷിംല:കുട്ടിക്കാലത്ത് തെരുവിൽ ഭിക്ഷ യാചിച്ചും മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തേടിയും അലഞ്ഞിരുന്ന ഹിമാചല്‍ സ്വദേശി പിങ്കി ഹരിയൻ ഇന്നെത്തി നില്‍ക്കുന്നത് ആതുര സേവനത്തിന്‍റെ അന്തസാര്‍ന്ന വിജയക്കൊടുമുടിയിലാണ്. ഇരുപതാം വയസില്‍ ചൈനീസ് മെഡിക്കൽ ബിരുദം പൂര്‍ത്തിയാക്കിയ പിങ്കി, ഇന്ത്യയിൽ വൈദ്യശാസ്‌ത്രം പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയ്ക്കായി തയാറെടുക്കുകയാണ്. തളര്‍ന്നുകിടക്കുന്നവര്‍ക്ക് നമ്മള്‍ നല്‍കുന്ന ഒരു കൈത്താങ്ങ് അവരെ എത്ര ഉയരങ്ങളിലെത്തിക്കും എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് ടിബറ്റൻ സന്യാസിയായ ലോബ്‌സാങ് ജാംയാങ്ങും ഹിമാചല്‍ സ്വദേശി പിങ്കി ഹരിയനും.

2004ലാണ് ടിബറ്റൻ അഭയാർഥി സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഡയറക്‌ടറുമായ ലോബ്‌സാങ് ജാംയാങ്, പിങ്കി ഹരിയൻ തെരുവില്‍ ഭിക്ഷ യാചിക്കുന്നത് കാണാനിടയാകുന്നത്. ചരൺ ഖുദിലെ ചേരി ക്ലസ്റ്ററിലെത്തി ലോബ്‌സാങ് ജാംയാങ് ആ പെൺകുട്ടിയെ കണ്ടെത്തി. പിങ്കിയെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്ന് അവളുടെ മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നത് ലോബ്‌സാങ് ജാംയാങ്ങിന് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരുന്നു. മണിക്കൂറുകൾ നീണ്ട സംസാരത്തിനൊടുവില്‍ പിങ്കിയുടെ പിതാവ് കശ്‌മീരി ലാല്‍ മകളുടെ പഠനത്തിന് സമ്മതംമൂളി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ധരംശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളിൽ പിങ്കി ഹരിയൻ പ്രവേശനം നേടി. ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി 2004ൽ സ്ഥാപിച്ച ആ ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു പിങ്കി. തന്‍റെ മാതാപിതാക്കളെയും ഓടിക്കളിച്ച് നടന്നിരുന്ന വീടും മിസ് ചെയ്യാറുണ്ടായിരുന്നെങ്കിലും പിങ്കിയുടെ മനസില്‍ ഒരു കാര്യം നന്നേ ചെറുപ്പത്തിലേ ഉറച്ചിരുന്നു... എങ്ങനെയും പഠിക്കണം, അത് മാത്രമാണ് ദാരിദ്ര്യത്തിൽ നിന്ന് കരകയറാനുള്ള മാര്‍ഗം. ആ ചിന്തയാണ് അവളെ മുന്നോട്ട് നയിച്ചതെന്ന് ഉമങ് ഫൗണ്ടേഷന്‍ എന്‍ജിഒ പ്രസിഡന്‍റും ജാംയാങ്ങിന്‍റെ സുഹൃത്തുമായിരുന്ന അജയ്‌ ശ്രീവാസ്‌തവ പറയുന്നു.

പിങ്കിയുടെ ആത്മ സമർപ്പണത്തിന്‍റെ ഫലങ്ങള്‍ വൈകാതെ പുറത്തുവന്നു തുടങ്ങി. സീനിയർ സെക്കണ്ടറി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച പിങ്കി, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും (അണ്ടർ ഗ്രാജ്വേറ്റ്) പാസായി. എന്നാല്‍ അമിത ഫീസ് എന്ന ഭാരം കാരണം സ്വകാര്യ മെഡിക്കൽ കോളജുകളുടെ വാതിലുകൾ അവൾക്ക് മുന്നില്‍ കൊട്ടി അടക്കപ്പെട്ടു.

യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സഹായത്തോടെ, 2018ൽ ചൈനയിലെ ഒരു പ്രശസ്‌ത മെഡിക്കൽ കോളജിൽ പിങ്കി ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കി അടുത്തിടെയാണ് പിങ്കി ധരംശാലയിൽ തിരിച്ചെത്തിയത്.

20 വർഷത്തെ കഷ്‌ടപ്പാടിനൊടുവിൽ ദരിദ്രരെ സേവിക്കാനും അവര്‍ക്ക് മികച്ച ചികിത്സ നൽകാനും പ്രാപ്‌തയായ ഒരു ഡോക്‌ടറാണ് ഇന്ന് പിങ്കി ഹരിയൻ. 'കുട്ടിക്കാലം മുതലുള്ള ഏറ്റവും വലിയ പോരാട്ടം ദാരിദ്ര്യത്തോടായിരുന്നു. എന്‍റെ കുടുംബം ദുരിതത്തിലായത് എനിക്ക് ഏറെ വേദനാജനകമായിരുന്നു. സ്‌കൂളിൽ എത്തിയപ്പോൾ ജീവിതത്തിൽ വിജയിക്കണമെന്ന ആഗ്രഹം എനിക്കുള്ളിലുണ്ടായെന്ന് പിങ്കി ഹരിയൻ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

തന്‍റെ പശ്ചാത്തലം തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനമെന്ന് പിങ്കി പറയുന്നു. സാമ്പത്തിക സ്ഥിരതയുള്ള ഒരു ജീവിതം താൻ ആഗ്രഹിച്ചു. നാല് വയസുള്ളപ്പോൾ സ്‌കൂൾ അഡ്‌മിഷൻ ഇന്‍റർവ്യൂവിൽ ഡോക്‌ടറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച കാര്യവും പിങ്കി ഹരിയൻ ഓര്‍ത്തെടുത്തു.

'ആ സമയത്ത്, ഒരു ഡോക്‌ടർ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു, പക്ഷേ സമൂഹത്തെ സഹായിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന്' പിങ്കി പറഞ്ഞു. നിലവില്‍ ഇന്ത്യയിൽ മെഡിസിൻ പ്രാക്‌ടീസ് ചെയ്യാൻ യോഗ്യത നേടുന്നതിന് ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്ക് (എഫ്എംജിഇ) തയ്യാറെടുക്കുകയാണ് പിങ്കി ഹരിയൻ.

ചേച്ചിയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പിങ്കിയുടെ സഹോദരനും സഹോദരിയും സ്‌കൂളിൽ ചേർന്നിട്ടുണ്ട്. ചേരി നിവാസിയെ ഡോക്‌ടർ ആക്കിയ ജാംയാങ്ങിനോട് അവര്‍ നന്ദി പറയുന്നു. 'ജാംയാങ് നിരാലംബരും ദരിദ്രരുമായ കുട്ടികളെ സഹായിക്കാൻ എന്നും മുന്നില്‍ ഉണ്ടായിരുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്കുണ്ടായിരുന്ന ഏറ്റവും വലിയ പിന്തുണ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസം എനിക്ക് വലിയ പ്രചോദനമായെന്നും- പിങ്കി ഹരിയന്‍ പറഞ്ഞു. ട്രസ്റ്റിന്‍റെ പിന്തുണയിൽ ജീവിതം പടുത്തുയര്‍ത്തിയ നിരവധി പേർ ഉണ്ടെന്നും പിങ്കി പറയുന്നു.

നിരാലംബരായ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതിലൂടെ അവർക്ക് മാന്യമായ ജീവിതം നയിക്കാമെന്ന പ്രതീക്ഷയിലാണ് താൻ ട്രസ്റ്റ് സ്ഥാപിച്ചതെന്ന് ജാംയാങ് പറയുന്നു. 'ഈ കുട്ടികൾ ഇത്രയും കഴിവുള്ളവരാണെന്ന് ഞാൻ മനസിലാക്കിയിരുന്നില്ല ... ഇന്ന് അവർ മാതൃകകളായി മറ്റുള്ളവർക്ക് പ്രചോദനം നൽകുന്നു.'- അദ്ദേഹം പറഞ്ഞു.

കുട്ടികളെ പണം സമ്പാദിക്കാനുള്ള യന്ത്രങ്ങളായി കണക്കാക്കരുതെന്നാണ് ജാംയാങ് വിശ്വസിക്കുന്നതെന്ന് ശ്രീവാസ്‌തവ പറഞ്ഞു. പകരം നല്ല മനുഷ്യരായി മാറാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം തെരുവിൽ നിന്ന് കൈപിടിച്ച് ഉയര്‍ത്തിയവരില്‍ ഇന്ന് എഞ്ചിനീയർമാരും ഡോക്‌ടർമാരും പത്രപ്രവർത്തകരും തുടങ്ങി നിരവധി പേരുണ്ടെന്ന് ശ്രീവാസ്‌തവ പറഞ്ഞു.

Also Read:'മഴത്തുള്ളികളിലെ കപ്പൽ യാത്ര'; ശ്രീഹരിയുടെ മഴ അനുഭവത്തിന് കയ്യടി, ഭാവന ചിറകുവിടർത്തി വാനോളം പറക്കട്ടെയന്ന് വിദ്യാഭ്യാസ മന്ത്രി

ABOUT THE AUTHOR

...view details