കേരളം

kerala

By ETV Bharat Kerala Team

Published : Jan 25, 2024, 3:44 PM IST

ETV Bharat / bharat

ഹൈദരാബാദിൽ സൈബർ തട്ടിപ്പ് തുടർക്കഥയാകുന്നു; ഇത്തവണ തട്ടിപ്പിനിരയായത് ഐ ടി ജീവനക്കാരൻ

ഹൈദരാബാദിൽ സൈബർ തട്ടിപ്പ് തുടരുന്നു. ഇത്തവണ തട്ടിപ്പിനിരയായത് പ്രമുഖ കമ്പനിയിലെ ഐ ടി ജീവനക്കാരൻ.

Cyber ​​Fraud Again In Hyderabad  ഹൈദരാബാദിൽ വീണ്ടും സൈബർ തട്ടിപ്പ്  തട്ടിപ്പിനിരയായത് ഐ ടി ജീവനക്കാരൻ  cyber crime
Cyber fraud again in Hyderebarat

ഹൈദരാബാദ്‌: ഹൈദരാബാദിൽ വീണ്ടും സൈബർ തട്ടിപ്പ് (Cyber ​​Fraud Again In Hyderabad). ഇത്തവണ ഒരു പ്രമുഖ കമ്പനിയിലെ ഐ ടി ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. വിവിധ കമ്പനികളിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.

2.28 കോടി രൂപയാണ് ഇയാളിൽ നിന്ന് സൈബർ ക്രിമിനലുകൾ തട്ടിയെടുത്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്യാന്തര നമ്പറിൽ നിന്ന് വാട്ട്‌സ്ആപ്പിലേക്ക് ഒരു കോൾ വന്നതാണ് തട്ടിപ്പിന്‍റെ തുടക്കം. ചെയിൻ സംവിധാനത്തിലൂടെ വിപണിയിലെ വിവിധ കമ്പനികളിൽ നിക്ഷേപം നടത്താൻ പണം സ്വരൂപിക്കുന്നുണ്ടെന്നും ഇതിലൂടെ വൻ ലാഭം ലഭിക്കുമെന്നും പറഞ്ഞായിരുന്നു കോൾ. തുടർന്ന് ഏതാനും വെബ്സൈറ്റുകളുടെ ലിങ്കുകളും തട്ടിപ്പുകാർ അയച്ചു നൽകി.

എന്നാൽ കാൾ വന്നത് ഇന്‍റർനാഷണൽ ഫോൺ നമ്പറിൽ നിന്നായതിനാൽ നിക്ഷേപത്തിൽ വിശ്വാസമില്ലെന്നായിരുന്നു ഇര നൽകിയ മറുപടി. ഇതേതുടർന്ന് ഇന്ത്യൻ നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ച തട്ടിപ്പുകാർ ഐ ടി ജീവനക്കാരന്‍റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.

തട്ടിപ്പുകാരുടെ കെണിയിൽപ്പെട്ട ഇര ആദ്യം 5000 മുതൽ 20000 രൂപ വരെ നിക്ഷേപിച്ചു. ഇതിന്‍റെ ലാഭമെന്നോണം 26,000 രൂപയും 34,000 രൂപയും ഇരട്ടി തുകയായി ആദ്യം തിരിച്ചു നൽകി. പിന്നീട് പണം ഇരട്ടിപ്പിക്കുമെന്ന പ്രതീക്ഷയിൽ മറ്റുള്ളവരോട് കടം വാങ്ങിയും ഭീമമായ തുക നിക്ഷേപിച്ചു. ഇങ്ങനെ 638 ഇടപാടുകളിലൂടെ ഐ ടി ജീവനക്കാരൻ നിക്ഷേപിച്ചത് 2.28 കോടി രൂപയാണ്. ഇതിനു ശേഷം ഒരു രൂപ പോലും തിരിച്ച ലഭിക്കാതിരുന്നതിനാലാണ് തട്ടിപ്പിനിരയായ വിവരം മനസിലാക്കിയത്. തുടർന്ന് റാച്ചകൊണ്ട സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഹൈദരാബാദിൽ സമാനമായ മറ്റുരോ കേസും റിപ്പോർട്ട് ചെയ്തിരുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് സ്വകാര്യ കമ്പനിയുടെ റീജ്യണല്‍ മാനേജരില്‍ നിന്ന് 1.84 കോടി രൂപ സൈബര്‍ ക്രിമിനലുകള്‍ തട്ടിയെടുത്തിരുന്നു. പെറ്റ്ബഷീറാബാദ് സ്വദേശിയും സ്വകാര്യ കമ്പനിയിലെ റീജ്യണല്‍ മാനേജരുമായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഐപിഒ വഴി ലഭിക്കുന്ന ഷെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ പതിവായി നൽകുമെന്നും 14 ദിവസത്തിനുള്ളിൽ നിക്ഷേപിച്ച പണവും ലാഭവിഹിതവും അക്കൗണ്ടുകളിലേക്ക് മാറ്റുമെന്നും തട്ടിപ്പുകാര്‍ ഇവരെ വിശ്വസിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതി ചൊവ്വാഴ്‌ച സൈബരാബാദ് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ജനുവരി രണ്ടിനാണ് ഇവര്‍ക്ക് ജ്യോതി എന്ന യുവതി വാട്‌സ്ആപ്പിൽ സന്ദേശം അയയ്‌ക്കുന്നത്. ഓഹരി വിപണിയിൽ ഐപിഒയ്‌ക്കായി ഇട്ടിരിക്കുന്ന ഷെയറുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാമെന്നും ഇവ വാങ്ങി ലാഭം നേടാമെന്നും ജ്യോതി എന്ന് പരിചയപ്പെടുത്തിയയാള്‍ അവരെ വിശ്വസിപ്പിച്ചു.

ഐആർഇഡിഎ (Indian Renewable Energy Development Agency) ഓഹരികൾ വാങ്ങുന്നതിനായി, ഇരയായ യുവതി ജ്യോതിയുടെ അക്കൗണ്ടിലേക്ക് 91.19 ലക്ഷം രൂപയാണ് ആദ്യം അയച്ചത്. ടാറ്റ ടെക്‌നോളജീസ് ഓഹരികൾ വാങ്ങുന്നതിനായി വീണ്ടും 60 ലക്ഷം രൂപ കൂടി ഇവര്‍ കൈമാറി. പിന്നീട് 32.68 ലക്ഷം രൂപ കൂടി അവരുടെ അക്കൗണ്ടിലേക്ക് യുവതി നിക്ഷേപിച്ചു. മൂന്ന് തവണയായി 1.84 കോടി രൂപയാണ് ഇവര്‍ കൈമാറിയത്. എന്നിട്ടും ഓഹരി ഇടപാടുകള്‍ നടക്കാതിരിക്കുകയും വിഹിതം ലഭിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് ഇവര്‍ പരാതിപ്പെട്ടത്.

ABOUT THE AUTHOR

...view details