ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഫിലിപ്പീന്‍സ് സ്വന്തമാക്കിയത് 3750 ലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ ബ്രഹ്മോസ് മിസൈലുകൾ. ഇന്ത്യയും ഫിലിപ്പീന്‍സും തമ്മിലുണ്ടാക്കിയ പ്രതിരോധ കരാറിന്‍റെ ഭാഗമായുള്ള ഇടപാടാണിതെന്ന് ഇരുരാജ്യങ്ങളിലെയും പ്രതിരോധ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ നിന്ന് മനിലയിലെ വ്യോമത്താവളത്തിലേക്കാണ് മിസൈലുകള്‍ ഇന്ന് രണ്ടാം ഘട്ടമായുള്ള മിസൈലുകള്‍ എത്തിച്ചത്. ചാര്‍ട്ടേഡ് ഇല്യൂഷന്‍ 76 എന്ന ചരക്ക് വിമാനത്തിലാണ് മിസൈലുകള്‍ മനിലയില്‍ എത്തിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് ഫിലിപ്പീന്‍സില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് മിസൈലുകള്‍ സ്വീകരിച്ചത്.
2022ലെ കരാര്‍ പ്രകാരമുള്ള ആദ്യ ഘട്ട മിസൈലുകള്‍ ഏപ്രില്‍ 19ന് ഫിലിപ്പീന്‍സില്‍ എത്തിച്ചിരുന്നു. അമേരിക്കന്‍ നിര്‍മ്മിത സി17 ഗ്ലോബ് മാസ്‌റ്റര്‍ എന്ന ചരക്ക് വിമാനത്തിലാണ് ഇന്ത്യന്‍ വ്യോമസേന ആദ്യ മിസൈലുകള്‍ എത്തിച്ചത്.
ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകള്‍ക്ക് വേണ്ടിയുള്ള അടിസ്ഥാന സംവിധാനങ്ങള്‍ കഴിഞ്ഞ മാസം തന്നെ ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കാന്‍ തുടങ്ങിയിരുന്നു. ദക്ഷിണ ചൈനാക്കടലിലെ നിരന്തരമുള്ള ഏറ്റുമുട്ടലുകളെ തുടര്‍ന്ന് ചൈനയുമായുള്ള സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയില്‍ നിന്നുള്ള മിസൈലുകള്‍ എത്തിച്ചിരിക്കുന്നത്. ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിലെ മൂന്ന് ബാറ്ററികള്‍ ഫലിപ്പീന്‍സിന്‍റെ തീരമേഖലകളില്‍ സ്ഥാപിക്കും. മേഖലയിലെ ഭീഷണി നേരിടുന്നതിന്‍റെ ഭാഗമായാണിത്.
ഇന്ത്യയിലെ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെയും (ഡിആര്‍ഡിഒ) റഷ്യന്‍ ഫെഡറേഷന്‍റെ എന്‍പിഒ മഷിനോസ്ട്രോയെനിയയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍. ലോകത്തെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനമായാണ് ഇവ വിലയിരുത്തുന്നത്. ഇന്ത്യയുടെ പ്രതിരോധ മികവിന് ഒരു മുതല്‍ക്കൂട്ടായാണ് ബ്രഹ്മോസിനെ വിലയിരുത്തുന്നത്. 2007 മുതല്‍ രാജ്യത്ത് ഇന്ത്യന്‍ സേന നിരവധി ബ്രഹ്മോസ് റജിമെന്‍റുകള്‍ വികസിപ്പിച്ച് കഴിഞ്ഞു.
Also Read:ഫിലിപ്പീൻസിന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ എത്തിച്ച് ഇന്ത്യ