അഹമ്മദാബാദ് :ജർമൻ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയിൽവച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹ ഷായെ തിരികെക്കിട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അപേക്ഷിച്ച് മാതാപിതാക്കള്‍. അരിഹയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല (Ariha Shah). രണ്ടര വർഷത്തിലധികമായി കുഞ്ഞ് രക്ഷിതാക്കളിൽ നിന്ന് അകന്നുകഴിയുകയാണ്. ജർമനിയിൽവച്ച് കളിക്കുന്നതിനിടെ കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്തേറ്റ പരിക്കിനെ ചൊല്ലിയാണ് അവിടുത്തെ ഭരണകൂടം രക്ഷിതാക്കളിൽ നിന്ന് അരിഹയെ മാറ്റിനിര്‍ത്തിയിരിക്കുന്നത്.
അരിഹയുടെ മൂന്നാം ജന്മദിനത്തിൽ തന്‍റെ മകളെ ജർമനിയിൽ (INDIAN KID IN GERMANY) നിന്ന് ഇന്ത്യയിലെ വീട്ടിലേക്ക് വളരെ പെട്ടന്ന് തന്നെ സുരക്ഷിതമായി കൊണ്ടുവരാൻ സഹായിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മാതാപിതാക്കള്‍ അഭ്യർഥിക്കുകയായിരുന്നു. കുഞ്ഞിന്‍റെ അമ്മ പറയുന്നതനുസരിച്ച് 7 മാസം പ്രായമുള്ളപ്പോൾ സ്വകാര്യ ഭാഗത്ത് (perineal injury) പരിക്കേറ്റിരുന്നു. അങ്ങനെ കുഞ്ഞുമായി ആശുപത്രിയിൽ എത്തി.
പരിക്കിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അവിടുത്തെ ഡോക്‌ടർ ഉറപ്പുനൽകി. പക്ഷേ പിന്നീട് മകളെയും കൊണ്ട് തുടർ പരിശോധനയ്‌ക്ക് പോയപ്പോൾ, അവിടെ ഒരു ചൈൽഡ് കസ്റ്റഡി ഓഫീസർ വന്നു. അവർ തങ്ങളിൽ നിന്ന് കുഞ്ഞിനെ വാങ്ങി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കൈമാറി, എന്നിട്ട് ബാലപീഡനത്തിന് രക്ഷിതാക്കളായ തങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തി.
ആശുപത്രിയിൽവച്ച് ഡിഎൻഎയും കുഞ്ഞ് ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചിരുന്നു. എന്നാൽ അതിൽ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല - അമ്മ ധാര ഇടിവി ഭാരതിനോട് പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടാനായി രണ്ടര വർഷമായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. വിദേശ കാര്യ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിട്ടും ഇതുവരെ വ്യക്തമായ മറുപടി അവർ നൽകിയിട്ടില്ല. മറ്റൊരു വഴിയും കാണാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചിരിക്കുന്നത്.