അമരാവതി (ആന്ധ്രാപ്രദേശ്) : മുൻ വൈഎസ്ആർസിപി സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം നടന്ന എൻഡിഎ നിയമസഭ കക്ഷി യോഗത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലെ വൈഎസ്‌ആർ കോൺഗ്രസിന്‍റെ ഭരണസമയത്ത് തിരുമല ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് നിർമിച്ചത്. അവർ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്' -എന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡ്ഡുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
എന്നാൽ, ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം ദുരുദ്ദേശ്യപരമാണെന്ന് മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈവി സുബ്ബ റെഡ്ഡി തിരിച്ചടിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ടിഡിപി മേധാവി ഏത് നിലയിലേക്കും നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.