എറണാകുളം: ദേശീയപാത നിർമ്മാണ പ്രദേശത്തെ വെള്ളക്കെട്ടിനു കാരണം വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണെന്ന് ഹൈക്കോടതി. സംസ്ഥാനത്തിൻ്റെ ചുമതല എന്ന നിലയിൽ റോഡിൻ്റെ വശങ്ങളിൽ ദേശീയപാത അതോറിറ്റി ഓടകൾ നിർമിക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
വശങ്ങളിൽ ഓടകൾ ഇല്ലാതെ ദേശീയപാതയുടെ പണി പൂർത്തിയായാൽ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്നും, ഇത് അപകടമുണ്ടാക്കുമെന്നുമാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. വെള്ളക്കെട്ട് പ്രശ്‌നത്തിൽ ഇടപെടലാവശ്യപ്പെട്ട് വരാപ്പുഴ പഞ്ചായത്ത് നൽകിയ ഹർജിയിലാണ് പരാമർശം.
വിഷയത്തിൽ ദേശീയപാത അതോറിറ്റിയുമായി ചേർന്ന് സംസ്ഥാന സർക്കാർ പരിഹാരമുണ്ടാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ തദ്ദേശ സെക്രട്ടറിയെ കക്ഷി ചേർത്ത കോടതി മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനും നിർദേശിച്ചിട്ടുണ്ട്.
Also Read: ഹൈദരാബാദ് ടു ബെംഗളൂരൂ; ഹൈസ്‌പീഡ് ഹൈവേ നിർമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍