Published : Mar 1, 2024, 1:59 PM IST
മൂന്നാറില്‍ വീണ്ടും വാഹനം തടഞ്ഞ് പടയപ്പ ; ബസിന്‍റെ ചില്ല് തകർത്തു
ഇടുക്കി: മൂന്നാറില്‍ വീണ്ടും വാഹനം തടഞ്ഞ് പടയപ്പ. തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന്‍റെ വഴിമുടക്കിയാണ് രാജമല എട്ടാം മൈലിൽ പടയപ്പ നിലയുറപ്പിച്ചത്. ബസിന്‍റെ ചില്ല് ഒറ്റയാൻ തകർത്തു. ഒരാഴ്‌ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് വാഹനങ്ങൾക്ക് നേരെ ആനയുടെ ആക്രമണം ഉണ്ടാകുന്നത്. അതേസമയം മൂന്നാർ നയമക്കാട് എസ്‌റ്റേറ്റ് വഴിയിൽ സിമന്‍റ് കയറ്റി വന്ന ലോറി കഴിഞ്ഞ ദിവസം പടയപ്പ തടഞ്ഞിരുന്നു. ഫെബ്രുവരി 26നാണ് നയമക്കാടിന് സമീപം മൂന്നാര്‍ ഉദുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയിലിറങ്ങിയ കാട്ടുകൊമ്പന്‍ സിമന്‍റ് കയറ്റി വന്ന ലോറി തടഞ്ഞ് ആക്രമണം നടത്തിയത്. പടയപ്പ കൊമ്പ് ഉപയോഗിച്ച് ലോറി പിറകോട്ട് തള്ളി നീക്കുകയായിരുന്നു. പടയപ്പയെ കണ്ട ലോറി ഡ്രൈവര്‍ ലോറി പിന്നിലേക്ക് എടുക്കാന്‍ തുടങ്ങി. ഈ സമയത്താണ് ആന ലോറി തള്ളിമാറ്റാന്‍ ശ്രമിച്ചത്. തല കൊണ്ട് ലോറിയിൽ ഇടിച്ച പടയപ്പ പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. ഇത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. ഒരു മണിക്കൂറോളം കാട്ടാന റോഡില്‍ നിലയുറപ്പിച്ചതോടെ ഗതാഗത തടസവും ഉണ്ടായി. തോട്ടം തൊഴിലാളികൾ ബഹളം വച്ചതിനെ തുടർന്നാണ് ആന അവിടെ നിന്ന് പോയത്. ആന പിന്മാറിയതോടെ ഡ്രൈവര്‍ ലോറി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.