Published : Feb 22, 2024, 9:23 PM IST
ആരോഗ്യവകുപ്പില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുൻ നിയമസഭ സ്ഥാനാർഥി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
പത്തനംതിട്ട: ആരോഗ്യവകുപ്പില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മൂന്നു പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പെരിനാട് വെള്ളിമണ്‍ വിനോദ് ഭവനിൽ സ്വദേശി വിനോദ് ബഹുലേൻ (50),ആലപ്പുഴ നൂറനാട് ഐരാണിക്കുടി ചെറുമുഖ രോഹിണി നിലയത്തില്‍ മുരുകദാസ് കുറുപ്പ് (29), ഇയാളുടെ സഹോദരൻ അയ്യപ്പദാസ് കുറുപ്പ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആർജെഡി സ്ഥാനാർത്ഥിയായി കുണ്ടറ മണ്ഡലത്തില്‍ മത്സരിച്ച ആളാണ് ഒന്നാം പ്രതി വിനോദെന്ന് അടൂർ ഡിവൈഎസ് പി ആർ ജയരാജ് പറഞ്ഞു. വിനോദിന്‍റെ പേരില്‍ വഞ്ചനാ കേസടക്കം നിരവധി കേസുകള്‍ നിലവിലുള്ളതായും പൊലീസ് അറിയിച്ചു. 9 ലക്ഷം രൂപ നഷ്‌ടമായ അടൂർ മലമേക്കര സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിൽ ആകുന്നത്. സർക്കാർ വകുപ്പുകളില്‍ ഉന്നത ബന്ധങ്ങള്‍ ഉള്ളയാളും പൊതു പ്രവർത്തകനുമാണെന്ന് പറഞ്ഞു 2021 മാർച്ചില്‍ മുരുകദാസും, അയ്യപ്പദാസും പരാതിക്കാരിക്ക് വിനോദിനെ പരിചയപ്പെടുത്തുകയായിരുന്നു. പ്രതികള്‍ നൂറനാട്, കുണ്ടറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ഇത്തരത്തില്‍ നിരവധി ആളുകളില്‍ നിന്നും ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നും പ്രതികളുടെ തട്ടിപ്പിനിരയായ ആളുകള്‍ ഉണ്ടെങ്കില്‍ ഉടൻ അടൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും.