Published : Jan 20, 2024, 6:57 PM IST
കടലില്‍ മുങ്ങി ക്ഷേത്ര ദർശനവും ഭജനയും... മോദിയുടെ രാമേശ്വര സന്ദർശനം
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനം തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം പുരാതന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. ഇന്ന് രാമേശ്വരത്ത് അഗ്‌നി തീര്‍ഥ് തീരത്തെത്തി സ്‌നാനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ ശ്രീകോവിലിൽ നടന്ന 'ഭജന'യിലും അദ്ദേഹം പങ്കെടുത്തു. തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ പൂജ നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി രാമേശ്വരത്ത് എത്തിയത്. വ്യോമസേനയുടെ ഹെലികോപ്റ്ററിൽ എത്തിയ മോദിക്ക് ബിജെപി പ്രവർത്തകരും നാട്ടുകാരും ഉജ്ജ്വല സ്വീകരണം ഒരുക്കി. അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ചാണ് മോദി നിരവധി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്. ജനുവരി 22നാണ് അയോധ്യയിലെ പ്രതിഷ്‌ഠ ചടങ്ങ്. ചടങ്ങിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് അയോധ്യയില്‍ അരങ്ങേറുക. പ്രതിഷ്‌ഠ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ രാമലല്ലയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചിരുന്നു. മൈസൂരുവിലെ കലാകാരന്‍ നിര്‍മിച്ച രാമലല്ലയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചത്. പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ച് രാജ്യത്തെ മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അര ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മുതല്‍ ഉച്ചക്ക് 2.30 വരെയാണ് അവധി.