ഹൈറേഞ്ചുകാർക്ക് ഇത് ആദ്യ അനുഭവം ; കെട്ടുകാഴ്‌ചയൊരുക്കി കമ്പംമെട്ട് കറുപ്പുസ്വാമി ക്ഷേത്രം
Published : Mar 8, 2024, 4:39 PM IST
ഇടുക്കി : ജില്ലയിൽ ആദ്യമായി കെട്ടുകാഴ്‌ചയൊരുക്കി കമ്പംമെട്ട് കറുപ്പുസ്വാമി ക്ഷേത്രം. മഹാശിവരാത്രി മഹോത്സവ ത്തോടനുബന്ധിച്ചാണ് 16 അടി ഉയരവും പത്ത് അടി വീതിയും 12 അടി നീളവുമുള്ള കെട്ടുകാളകളെ എഴുന്നള്ളത്തിനായി തയ്യാറാക്കിയത് ( Maha Shivratri) പത്തോളം വരുന്ന കലാകാരൻമാർ ഒരാഴ്‌ച സമയമെടുത്താണ് കെട്ടുകാഴ്‌ച നിർമ്മിച്ചത്. ഇടുക്കി ജില്ലയ്ക്ക് അന്യമായിരുന്ന കാഴ്‌ചയാണ് ഇത്. അതിനാൽ തന്നെ ഹൈറേഞ്ചുകാർക്ക് അത്ര സുപരിചിതമല്ലാത്ത കെട്ടുകാഴ്‌ച, പുതു അനുഭവമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് കമ്പംമെട്ട് ശ്രീ കറുപ്പുസ്വാമി ക്ഷേത്ര ഭാരവാഹികൾ. തൃശൂരിൽ നിന്ന് കൊണ്ടുവന്ന അലങ്കാര വസ്‌തുക്കളും വൈക്കോലും തുണിയും ഉപയോഗിച്ചായിരുന്നു നിർമ്മാണം. ഇരുമ്പ് ഫ്രെയിമുകളിൽ നിർമ്മിച്ച കാളയ്ക്കായി ഒരു ലക്ഷത്തോളം രൂപ ചിലവുവന്നു. ജീർണാവസ്ഥയിലായിരുന്ന ക്ഷേത്രം ഇപ്പോൾ പുനരുദ്ധാരണത്തിന്‍റെ പാതയിലാണ് (Idukki Cumbam Mettu kruppu Swami Temple). ഇത്തവണത്തെ ശിവരാത്രി കേരള തമിഴ്‌നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കറുപ്പുസ്വാമി ക്ഷേത്രത്തിൽ ആഘോഷിക്കുവാനായി ഭക്തജനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമൊക്കെ കമ്പംമെട്ടിലേക്ക് എത്തിത്തുടങ്ങി.