Published : Jan 28, 2024, 9:11 PM IST
ചിന്നക്കനാൽ സൂര്യനെല്ലി വിലക്ക് റോഡിന്‍റെ നിർമാണം പുനരാരംഭിച്ചു: രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കരാറുകാർ
ഇടുക്കി: തെക്കിന്‍റെ കശ്‌മീരായ മുന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ചിന്നക്കനാൽ, സൂര്യനെല്ലി മേഖല. ദിനം പ്രതി ആയിരകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഈ മേഖലയിലേക്ക് ഗതാഗത യോഗ്യമായ റോഡില്ല. ദേശീയപാതയിൽ നിന്നും ചിന്നക്കനാലിലേക്കുള്ള മൂന്ന് കിലോമീറ്ററോളം വരുന്ന റോഡ് പൂർണമായും തകർന്ന് കിടക്കുകയാണ്. റോഡിന്‍റെ നിർമാണം ആരംഭിച്ച് രണ്ട് വർഷം പിന്നിടുമ്പോഴും, റോഡ് പഴയപടി തന്നെ. ഇതോടെ ദുരിതത്തിലായ ചിന്നക്കനാൽ സൂര്യനെല്ലി നിവാസികളുടെ നേതൃത്വത്തിൽ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് റോഡിന്‍റെ നിർമാണ പ്രവർത്തങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. ജനകിയ സമരങ്ങളിലൂടെ നിർമാണ പ്രവർത്തനങ്ങൾ പുനരാംഭിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിനു സമീപത്തു നിന്നും ചിന്നക്കനാലിലേക്ക് പോകുന്ന മൂന്ന് കിലോമീറ്ററോളം വരുന്ന പൊതുമരാമത്ത് റോഡാണ് തകർന്നു കിടക്കുന്നത്. കുഞ്ചിത്തണ്ണി ആസ്ഥാനമായ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയാണ് കരാർ എടുത്തിരിക്കുന്നത്. എന്നാൽ രണ്ട് വർഷം കഴിഞ്ഞിട്ടും നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. തമിഴ്‌നാട്ടിൽ നിന്നും നിർമാണ വസ്‌തുക്കൾ എത്തിക്കുന്നതിനുള്ള പാസ് ലഭിക്കാത്തതും, സ്വകാര്യ കമ്പനിയിൽ നിന്നും റോഡിന് വീതി വർധിപ്പിക്കാൻ സ്ഥലം വിട്ടുകിട്ടാൻ കാലതാമസം നേരിട്ടതും, പ്രതികൂല കാലാവസ്ഥയുമാണ് നിർമ്മാണ പ്രവർത്തങ്ങൾ വൈകാന്‍ കാരണമെന്ന് കരാറുകാർ പറഞ്ഞു. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും കരാറുകാർ അറിയിച്ചു. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാന്‍ ചിന്നക്കനാൽ നിവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.