കോഴിക്കോട്: അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാൽ ഉൾനാടൻ ടൂറിസത്തിന്‍റെ പ്രാധാന്യവും ഇപ്പോൾ വലിയ തോതിൽ വർധിച്ച് വരികയാണ്. അത്തരത്തിലുള്ള ഒരു കേന്ദ്രത്തെ പരിചയപ്പെടാം. മുത്താശ്ശി പാറ. കൂട്ടാലിടയിൽ നിന്നും കൂരാച്ചുണ്ട് വഴി കായണ്ണ റൂട്ടിൽ സഞ്ചരിച്ച് നേരെ വലത്തോട്ട് പോയാൽ മുത്താശ്ശി പാറക്ക് ചുവടെ എത്താം.
രണ്ട് ചെറു കയറ്റം കയറിയാൽ കോഴിക്കോട് ജില്ലയിലെ ആ പ്രകൃതി മനോഹാരിതയെ അടുത്തറിയാം. കുരാച്ചുണ്ടിന്‍റെയും കായണ്ണ പഞ്ചായത്തിന്‍റെയും അതിർത്തിയിലാണ് ഈ പാറ സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ മുകളിൽ കയറി ഒന്ന് കണ്ണോടിച്ചാൽ മലയും കടലും ഒരുപോലെ കാണാം. വയനാടിന്‍റെ വനപ്രദേശങ്ങളും കോഴിക്കോട് വയലടയും മലയുമെല്ലാം ഈ കാഴ്‌ചയിൽ ഹരിത ഭംഗി നൽകുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പയ്യോളി കടൽ തീരമാണ് മറുവശം. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ ഇവിടുത്തെ മഞ്ഞിൽ പുതച്ച കാഴ്‌ചകൾ ശരിക്കും കുളിര് കോരിക്കും. ഈ ഉൾനാടൻ കാഴ്‌ചക്ക് വഴികാട്ടിയായി 'കാന്താരി'യുടെ ടൂറിസം പാക്കേജുമുണ്ട്. താമസ സൗകര്യം, ഭക്ഷണം ഉള്‍പ്പെടെയാണ് പാക്കേജ്.
പാറപ്പുറത്തേക്ക് കയറുന്നവർ കുടിവെള്ളമെടുക്കാൻ മറക്കരുത്. ഒപ്പം പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ വലിച്ചെറിഞ്ഞ് ഈ സൗന്ദര്യത്തെ മലിനമാക്കരുതെന്നും അഭ്യർത്ഥനയുണ്ട്. പ്രകൃതി വരച്ചുവച്ച ഈ കാഴ്‌ചയെ അതിമനോഹരമാക്കുന്നത് ഇവിടുത്തെ സായാഹ്നങ്ങളാണ്. ചെമ്പട്ട് പുതച്ച ആകാശത്തിലെ വർണ വിസ്‌മയം വർണനകൾക്ക് അതീതം.
Also Read:"ഹാപ്പി ഹിമാചൽ ആൻഡ് പോപ്പുലർ പഞ്ചാബ്"; പുതിയ ടൂർ പാക്കേജ് ഒരുക്കി ഐആർസിടിസി