ന്യൂഡൽഹി : 2026-ഓടെ എല്ലാ സ്‌മാർട്ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി ടൈപ് കണക്‌ടറുകൾ നിർബന്ധമാക്കാനൊരുങ്ങി ഇന്ത്യ. ചാർജിങ് സൊല്യൂഷനുകൾ സ്‌റ്റാൻഡേർഡ് ചെയ്യുന്നതിനും ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളുമായി ഒത്തുപോകാനാണ് ഈ തീരുമാനം. റിപ്പോർട്ട് പ്രകാരം, സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കൾ 2025 ജൂണിൽ യുഎസ്‌ബി- സി ഉറപ്പാക്കണം. അതേസമയം, ലാപ്‌ടോപ്പുകൾ 2026 അവസാനത്തോടെ സി പോർട്ടുകൾ സ്വീകരിക്കണം.
യുഎസ്ബി-സി കണക്റ്റിവിറ്റി നിർബന്ധമാക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കിയ യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ച നടപടികൾക്ക് പിന്നാലെയാണ് ഇന്ത്യയും നയം മാറ്റുന്നത്. എല്ലാ ഉപകരണങ്ങളും ഒരു സാർവത്രിക ചാർജിങ് കേബിൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഉപയോക്തൃ അനുഭവം ലളിതമാക്കാനാണ് ഈ നീക്കം, അതുവഴി കുത്തക ചാർജറുകളുടെയും കേബിളുകളുടെയും വ്യാപനം കുറയ്ക്കുന്നു.
ടാബ്‌ലെറ്റുകൾ, വിൻഡോസ് ലാപ്‌ടോപ്പുകൾ, മാക്‌ബുക്കുകൾ എന്നിവയുൾപ്പെടെ സ്‌മാർട്ട്‌ഫോണുകൾക്കപ്പുറം വിവിധ ഉപകരണങ്ങളെ ഈ മാറ്റം സ്വാധീനിക്കും. ഇന്ത്യൻ കേന്ദ്ര ഐടി മന്ത്രാലയം ഇതുവരെ ഔദ്യോഗിക പ്രസ്‌താവന പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് വ്യവസായ പ്രമുഖരുമായി ചർച്ചകൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ സ്‌മാർട്ട്‌ഫോണുകളിലും ലാപ്‌ടോപ്പുകളിലും യുഎസ്‌ബി-സി നിര്‍ബന്ധമാക്കുന്നത് നിർമ്മാതാക്കളുടെ ഉൽപാദന പ്രക്രിയ എളുപ്പമാക്കും. പല തരം ചാർജറുകളും കേബിളുകളും ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചെലവ് കുറയ്ക്കുന്നതിനും ഈ നടപടി സഹായകമാകും. ഇലക്‌ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സുസ്ഥിരതാ ശ്രമങ്ങൾക്കും ഈ നടപടി ഗുണം ചെയ്യും.