കോഴിക്കോട് : കൂരാച്ചുണ്ടിലെ കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചു കൊന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ വനം വകുപ്പ് (Forest Department) നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധ റാലി സംഘടിപ്പിച്ചു (Protest Starts In Kakkayam) . സർവ്വകക്ഷികളുടെ നേതൃത്വത്തിൽ കക്കയം അങ്ങാടിയിലാണ് പ്രതിഷേധ റാലി നടത്തിയത്.
വനംവകുപ്പിന്‍റെ നടപടിക്കെതിരെയുള്ള പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ (Wild Buffalo Attack) മരിച്ച പാലാട്ടിയിൽ എബ്രഹാമിന് ആദരാഞ്ജലികൾ എന്ന ബാനർ പിടിച്ചാണ് റാലി നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഊർജ്ജിത നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.
കക്കയം സെന്‍റ് സെബാസ്‌റ്റ്യൻ പള്ളി വികാരി ഫാദർ വിൻസെൻ്റ് കറുകമാലിയിൽ, കർഷക സംഘടന നേതാവ് ജോയ് കണ്ണഞ്ചിറ, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് അംഗം ഡാർലി പുല്ലങ്കുന്നേൽ, കക്കയം മഹല്ല് ഖത്വീബ് സുഹൈൽ ഫൈസി, ജോൺസൺ കക്കയം, ബേബി തേക്കാനത്ത്, സുനിൽ പാറപ്പുറം, വി.ടി. തോമസ്, സജി കുഴിവേലി, തുടങ്ങിയവരാണ് പ്രതിഷേധ റാലിക്ക് നേതൃത്വം നൽകിയത്.
മറയൂരില്‍ കാട്ടുപോത്ത് ആക്രമണം ; കര്‍ഷകന് ഗുരുതര പരിക്ക് : ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. മാര്‍ച്ച് 11 ന് രാത്രി 8.30 നാണ് ആക്രമണമുണ്ടായത്. മംഗളംപാറയിലെ കൃഷിയിടത്തിലെ വിളകള്‍ നനയ്‌ക്കാന്‍ പോയപ്പോഴാണ് അന്തോണി കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ പാഞ്ഞടുത്ത കാട്ടുപോത്ത് അന്തോണിയെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ കാലിനും അരയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
കാട്ടുപോത്തിന്‍റെ ആക്രമണം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ആദിവാസികളാണ് അന്തോണിയെ ആശുപത്രിയില്‍ എത്തിച്ചത്. അന്തോണി അപകടനില തരണം ചെയ്‌തെന്നാണ് വിവരം. മേഖലയില്‍ പതിവായി കാട്ടുപോത്ത് എത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. നേരത്തെ നിരവധി തവണ സ്ഥലത്തെത്തിയ കാട്ടുപോത്തുകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് തുരത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
മനുഷ്യര്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇതിനെതിരെ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.