തിരുവനന്തപുരം : റഷ്യയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളുടെ മോചനത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടല്‍. ജോലിയ്‌ക്കെന്ന വ്യാജേന റഷ്യയില്‍ എത്തിച്ച് യുദ്ധമുഖത്തേക്ക് അയച്ചെന്ന യുവാക്കളുടെ കുടുംബത്തിന്‍റെ പരാതിയ്‌ക്ക് പിന്നാലെയാണ് സുരേഷ് ഗോപി ഇടപെട്ടത്. രണ്ടുപേരുടെയും മോചനത്തിനായി എംബസി മുഖേന ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജെയിന്‍, ബിനില്‍ എന്നിവരാണ് റഷ്യയില്‍ കുടുങ്ങിയത്. ഇവരുടെ മോചനത്തിനായി സകലവഴിയും തേടുകയാണ് കുടുംബങ്ങള്‍. ഇതിനിടെയാണ് അപേക്ഷയുമായി സുരേഷ് ഗോപിയെ സമീപിച്ചത്. ശനിയാഴ്‌ച രാത്രിയോടെ ഇവരുടെ അപേക്ഷ സുരേഷ് ഗോപിക്ക് ലഭിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആവശ്യം ഉന്നയിച്ച് എംബസിക്ക് കത്തയച്ചിട്ടുണ്ടെന്നും അവരുടെ മറുപടി ലഭിക്കേണ്ടതുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം ഐടിഐ മെക്കാനിക്കൽ ഡിപ്ലോമക്കാരായ ബിനിൽ (32), ജെയിൻ (27) എന്നിവർ ഇലക്‌ട്രീഷ്യൻ, പ്ലംബർ ജോലിക്കായാണ് ഏപ്രിൽ 4 ന് റഷ്യയിലേക്ക് പോയത്. എന്നാല്‍ അവിടെയെത്തിയതോടെ അവരുടെ ഇന്ത്യൻ പാസ്‌പോർട്ടുകൾ കണ്ടുകെട്ടുകയായിരുന്നു.
തുടർന്ന് ഇവരെ റഷ്യൻ മിലിട്ടറി സപ്പോർട്ട് സർവീസിന്‍റെ ഭാഗമായി യുദ്ധമേഖലയിലേക്ക് വിന്യസിച്ചെന്ന് ബിനിലിന്‍റെ ഭാര്യ ജോയ്‌സി പറഞ്ഞു. ബിനിലിനും ജെയിനും റഷ്യയിൽ പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശമ്പളം ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ ഇതുവരെ ഒരു രൂപ പോലും വീട്ടിലേക്ക് അയയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജോയ്‌സി വ്യക്തമാക്കി.