തിരുവനന്തപുരം: വയനാട് പുല്‍പ്പള്ളിയിലെ ജനവാസ മേഖലയില്‍ സ്ഥിരമായെത്തിയിരുന്ന കടുവ തിരുവനന്തപുരം മൃഗശാലയില്‍. കാടിന് പകരം ഇനി നാല് ചുമരുകളുള്ള കൂട്. കാട് വിട്ട് നാട്ടിലിറങ്ങി വിലസിയതാണ് 8 വയസുകാരിയായ ഈ പെണ്‍കടുവയ്ക്ക് വിനയായത്.
ഇനി മരണം വരെ മൃഗശാലയിലെ കൂട് തന്നെയായിരിക്കും ഈ കടുവയുടെ കാട്. വയനാട്ടില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ പിടിയിലായ കടുവയെ ഇന്ന് രാവിലെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഏറെ നാള്‍ വയനാട് പുല്‍പ്പള്ളി, അമരക്കുനി ഭാഗത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്ന് തിന്ന് ഒരു നാടിനെയാകെ വിറപ്പിച്ച കടുവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ രാവിലെ 10 മണിയോടെയാണ് തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്.
മ്യൂസിയം പൊലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള കവാടം വഴി മൃഗശാലയുടെ സര്‍വീസ് ഗേറ്റ് മാര്‍ഗമാണ് കടുവയെ എത്തിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൂട് സ്ഥാപിച്ച ലോറിയെ ഒരു വെറ്ററിനറി ഡോക്‌ടര്‍ അടങ്ങിയ വൈദ്യ സംഘവും വനം വകുപ്പിന്‍റെ ആര്‍ആര്‍ടി സംഘവും അനുഗമിച്ചു. മൃഗശാലയിലെ മൃഗാശുപത്രിയിലാണ് കടുവയെ ആദ്യം പ്രവേശിപ്പിച്ചത്.
ഏകദേശം അര മണിക്കൂര്‍ നീണ്ട ശ്രമകരമായ പ്രയത്‌നത്തിലൂടെയാണ് മൃഗശാല, ഫോറസ്റ്റ്, ആര്‍ആര്‍ടി ഉദ്യോഗസ്ഥരടങ്ങിയ സംഘം കടുവയെ മൃഗശാലയിലെ ഇന്‍പേഷ്യന്‍റ് വാര്‍ഡിലേക്ക് മാറ്റിയത്. കൂട്ടിലേക്ക് മാറ്റുന്നതിനിടെ നിരവധി തവണ ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുവ ഗര്‍ജിച്ചു കൊണ്ട് ചാടിയടുത്തു.
ഷീറ്റ് ഉപയോഗിച്ച് കടുവയുടെ കാഴ്‌ച മറച്ചാണ് ലോറിയില്‍ നിന്നും കൂടിറക്കിയത്. മൃഗശാലയിലെ മറ്റ് ഉദ്യോഗസ്ഥരും കടുവയെ കാണാന്‍ കൂടിന് ചുറ്റും തടിച്ചു കൂടി. 8 വയസ് പ്രായമുള്ള പെണ്‍കടുവയെ ഇനി രണ്ടാഴ്‌ച ക്വാറന്‍റൈനില്‍ പ്രവേശിപ്പിക്കുമെന്ന് തിരുവനന്തപുരം മൃഗശാല ഡയറക്‌ടര്‍ മഞ്ജുള ദേവി മാധ്യമങ്ങളോട് പറഞ്ഞു.
കടുവയുടെ കാലിന് പരിക്കുള്ളതായാണ് വിവരമെന്നും എക്‌സ്‌റേ ഉള്‍പ്പെടെയുള്ള ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം പരിക്കിനുള്ള ചികിത്സ ആരംഭിക്കുമെന്നും മൃഗശാലയിലെ വെറ്ററിനറി ഡോക്‌ടര്‍ നികേഷ് കിരണ്‍ വ്യക്തമാക്കി. വയനാട് കൂപ്പാടിയിലെ വനം വകുപ്പിന്‍റെ കടുവ പുനരധിവാസ കേന്ദ്രത്തില്‍ കടുവകളുടെ എണ്ണം കൂടിയതിനാലാണ് തിരുവനന്തപുരം മൃഗശാലയ്ക്ക് കൈമാറാന്‍ തീരുമാനിച്ചത്.
വയനാട്ടില്‍ നിന്നും മുമ്പ് പിടികൂടിയ ജോര്‍ജ് എന്ന കടുവയാകും ഇനി മൃഗശാലയിലേക്ക് എത്തുക. മൂന്ന് ബംഗാള്‍ കടുവയും രണ്ട് വെള്ളക്കടുവയുമുള്ള മൃഗശാലയില്‍ ഇതോടെ ആകെ കടുവകളുടെ എണ്ണം ഏഴാകും.
Also Read: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്