തൃശൂർ: തൃശൂർ നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധവുമായി പ്രതിപക്ഷ കൗൺസിലർമാർ. തൃശൂർ കോർപ്പറേഷനു മുന്നിൽ കുളവാഴയുമായി എത്തിയായിരുന്നു കൗൺസിലർമാരുടെ പ്രതിഷേധം. പ്രശ്‌ന പരിഹാരത്തിൽ അനാസ്ഥ കാണിച്ച മേയർ രാജി വെക്കണമെന്നും പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു.
കോർപ്പറേഷന് മുന്നിൽ വച്ച് കൗൺസിലർമാരെ പൊലീസ് തടഞ്ഞിരുന്നു. ഇതോടെ കൗൺസിലർമാർ കുളവാഴ കോർപറേഷന് ഉള്ളിലേക്ക് എറിഞ്ഞ് പ്രതിഷേധിച്ചു. തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതോടെ പ്രതിഷേധിച്ചവരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. നഗരത്തിലെ നിരവധി വീടുകളിലും കടകളിലും മറ്റ് സ്ഥാപനങ്ങളിലും വെള്ളം കയറിയതു മൂലം വലിയ നാശനഷ്‌ടം ഉണ്ടായതായി കൗൺസിലറായ രാജൻ ജെ പല്ലൻ പറഞ്ഞു.
വെള്ളക്കെട്ടിൽ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അശ്വിനി ആശുപത്രിയിൽ 3 കോടിയുടെ നഷ്‌ടമുണ്ടായതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കടകളിൽ വെള്ളം കയറിയതോടെ വിൽപനയ്‌ക്ക് വെച്ച സാധനങ്ങൾ നശിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും മേയറും സിപിഎം ഭരണനേതൃത്വവും അനാസ്ഥ കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മേയർ രാജി വെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
3 കോടി റോഡിന്‍റെ ശുചീകരണത്തിനായി കോർപ്പറേഷൻ പാസാക്കിയിട്ടുണ്ടെങ്കിലും ടെൻഡർ നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. നഗരത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ തോടുകൾ വൃത്തിയാക്കാൻ കോർപറേഷൻ സെക്രട്ടറിക്ക് ജില്ല കലക്‌ടർ നിർദേശം നൽകിയിരുന്നു. എന്നാൽ തോട് വൃത്തിയാക്കൽ ആരംഭിച്ചാലും പണി പൂർത്തിയാക്കാൻ ഒരു മാസമെടുക്കുമെന്നും രാജൻ ജെ പല്ലൻ പറഞ്ഞു.
Also Read: കൊച്ചിയിൽ കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്