കോഴിക്കോട്: ബ്രോസ്‌റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ വഴിയോരക്കടയിൽ അക്രമം. കോഴിക്കോട് താമരശേരി ചെക്ക് പോസ്‌റ്റിന് സമീപത്തെ ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം അരങ്ങേറിയത്. അഞ്ച് പേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരെയും മര്‍ദിച്ചു.
ഇന്നലെ (ഫെബ്രുവരി 10) രാത്രി 12മണിയോടെയാണ് സംഭവം. അര്‍ധരാത്രിയെത്തി ബ്രോസ്‌റ്റഡ് ചിക്കൻ ഉണ്ടോയെന്ന് സംഘം ചോദിക്കുകായിരുന്നു. 24 മണിക്കൂർ സർവീസ് അല്ലെ, എന്നിട്ടും എന്തുകൊണ്ട് ചിക്കൻ തീർന്നുപോയി എന്നതായിരുന്നു ചോദ്യം. എന്നാൽ 24 മണിക്കൂർ സർവീസ് ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ ബോർഡായിരുന്നു.
ബ്രോസ്‌റ്റഡ് ചിക്കൻ തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ പ്രകോപിതരാവുകയായിരുന്നുവെന്നും പിന്നീട് മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നും പിന്നീട് മറ്റു രണ്ട് പേര്‍ കൂടി മര്‍ദിച്ചുവെന്നും കടയുടമ പറഞ്ഞു. കടയുടമയും വിമുക്തഭടനുമായ പൂനൂര്‍ സ്വദേശി സയീദിനെയും ജീവനക്കാരൻ ആസാം മെഹദി ആലത്തിനുമാണ് മര്‍ദനമേറ്റത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കടയുടമയുടെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. കടയിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങളിൽ അക്രമത്തിന്‍റെ ദൃശ്യങ്ങളും പതിഞ്ഞിട്ടുണ്ട്. സംഘം ചേര്‍ന്ന് കട ഉടമയെയും ജീവനക്കാരനെയും മര്‍ദിക്കുന്നതും അവരെ പിടിച്ചുമാറ്റാൻ അവിടെയുണ്ടായിരുന്നവര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും വിട്ടയച്ചു എന്ന ആരോപണമുണ്ട്. രാവിലെ 10 മണിക്ക് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് വിട്ടയച്ചത്.
Also Read: വിവാഹ സംഘത്തെ പൊലീസ് ആക്രമിച്ച സംഭവം; എസ്‌ഐക്ക് ഗുരുതര വീഴ്‌ച, ആള് മാറിയെന്ന് വിശദീകരണം